ദിസ്പൂർ: പല സംസ്ഥാനങ്ങളും രാജ്യത്ത് നിർബന്ധിത മതപരിവർത്തനം തടയാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ വിവാഹ നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി അസം സർക്കാരും. വധൂവരൻമാർ വിവാഹത്തിനു മുമ്പ് സ്വന്തം മതവും വരുമാന സ്രോതസ്സും നിർബന്ധമായും വെളിപ്പെടുത്തണമെന്ന നിയമമാണ് സർക്കാർ പാസാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇക്കാര്യം അറിയിച്ചത് അസം ധനമന്ത്രി ഹിമാന്ത ബിസ്വ സർമ്മയാണ്. വിവാഹത്തിനു ശേഷം മതപരിവർത്തനത്തിനു നിർബന്ധിതയാകുന്ന പെൺകുട്ടികളുടെ അവസ്ഥ ദാരുണമാണെന്നും അത് ഒഴിവാക്കാനാണ് പുതിയ നീക്കമെന്നും മന്ത്രി പറഞ്ഞു. “സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് പുതിയ നിയമങ്ങൾ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇത് ലൗ ജിഹാദിനെ സംബന്ധിച്ച കാര്യമല്ല. ഭാര്യ-ഭർത്താക്കൻമാർ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ വേണ്ടിയാണ് നിയമം പ്രാബല്യത്തിൽ വരുത്താൻ നിശ്ചയിച്ചിട്ടുള്ളത്”-അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിശ്രുത വരന്റെ അടിസ്ഥാനവിവരങ്ങൾ വിവാഹത്തിനു മുമ്പ് സ്ത്രീകൾക്ക് അറിയാനുള്ള അവകാശമുണ്ടെന്നും, അതിനാൽ, വധൂവരന്മാർ ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തുന്നതിലൂടെ വിവാഹബന്ധത്തിലെ സുതാര്യത വർദ്ധിക്കുമെന്നും ഹിമാന്ത ബിസ്വ സർമ്മ അഭിപ്രായപ്പെട്ടു. ഒരു മതത്തിനും വിശ്വാസത്തിനും സർക്കാരെതിരല്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post