കാൻബറ: ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 13 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പതോവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 49.3 ഓവറിൽ 289 റൺസെടുക്കാനേ ഓസ്ട്രേലിയക്ക് സാധിച്ചുള്ളൂ.
ഇന്ത്യക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, നായകൻ വിരാട് കോഹ്ലി തുടങ്ങിയവർ അർദ്ധസെഞ്ചുറി നേടി. ശിഖർ ധവാൻ ഒരിക്കൽകൂടി പരാജയപ്പെട്ടപ്പോൾ ഓപ്പണിംഗ് ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ 33 റൺസ് നേടി. പതിവ് ശൈലിയിൽ ബാറ്റ് വീശിയ വിരാട് കോഹ്ലി 63 റൺസ് സ്കോർ ചെയ്തു. കോഹ്ലിയുടെ വിക്കറ്റ് വീണപ്പോൾ ഒരുമിച്ച അവസാന അംഗീകൃത ബാറ്റിംഗ് ജോഡിയായ രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയും കരുതലോടെ ബാറ്റ് വീശി. നിലയുറപ്പിച്ച ശേഷം ആക്രമണം ഓസീസ് ക്യാമ്പിലേക്ക് നയിച്ച ഇരുവരുടെയും പ്രകടനങ്ങളാണ് ഒരു ഘട്ടത്തിൽ 250 തികയ്ക്കുമോ എന്ന് സംശയിച്ച ഇന്ത്യൻ ടോട്ടൽ 300 കടത്തിയത്. പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 108 പന്തിൽ 150 റൺസ് കൂട്ടിച്ചേർത്തു. പാണ്ഡ്യ 76 പന്തിൽ 92ഉം ജഡേജ 50 പന്തിൽ 66ഉം റൺസുമായി പുറത്താകാതെ നിന്നു.
ഓസ്ട്രേലിയക്ക് വേണ്ടി ആഷ്ടൺ അഗർ 2ഉം ആദം സാമ്പ, ഷോൺ ആബോട്ട്, ജോഷ് ഹെയ്സല്വുഡ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയക്ക് വേണ്ടി നായകൻ ആരോൺ ഫിഞ്ച് ഇന്നും അർദ്ധസെഞ്ചുറി കണ്ടെത്തി. 75 റൺസെടുത്ത ഫിഞ്ചിന്റെയും 59 റൺസെടുത്ത മാക്സ്വെല്ലിനെയും ബാറ്റിംഗ് മികവിൽ ഓസീസ് കനത്ത പോരാട്ടം കാഴ്ചവെച്ചുവെങ്കിലും പരമ്പരയിൽ ആദ്യമായി ഫോമിലേക്കുയർന്ന ബൗളർമാർ മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റി. ഇന്ത്യക്ക് വേണ്ടി പരമ്പരയിൽ ആദ്യമായി പന്തെറിഞ്ഞ ശാർദൂൽ ഠാക്കൂർ 3 വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ മത്സരം കളിച്ച ഐപിഎൽ ഹീറോ നടരാജൻ 2 വിക്കറ്റെടുത്തു. ബൂമ്രക്കും 2 വിക്കറ്റ് കിട്ടി. രവീന്ദ്ര ജഡേജയും കുൽദീപ് യാദവും ഓരോ വിക്കറ്റ് നേടി.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആതിഥേയർ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
Discussion about this post