ന്യൂഡൽഹി: ചൈനയുടെ ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ സ്മാഷ് -2000 റൈഫിളുകൾ വാങ്ങാനൊരുങ്ങി ഇന്ത്യൻ നാവികസേന. ഡ്രോൺ ആക്രമണങ്ങൾക്കെതിരെ പ്രയോഗിക്കുന്നതിനായി പ്രത്യേകം രൂപകല്പന ചെയ്ത സ്മാഷ് അറിയപ്പെടുന്നത് തന്നെ ഡ്രോൺ എലിമിനേറ്റർ എന്നാണ്. ഈ റൈഫിളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അമേരിക്കയുടെ സ്പെഷ്യൽ ഓപ്പറേഷൻ ഫോഴ്‌സാണ്.
നാവികസേനാ ദിനത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ നാവികസേനയുടെ ചീഫ് അഡ്മിറൽ കരംബീർ സിംഗാണ് സ്മാഷ്-2000 റൈഫിളുകൾ വാങ്ങാനൊരുങ്ങുന്ന കാര്യം പറഞ്ഞത്. സമുദ്ര മേഖലയിലെ സുരക്ഷ നിലനിർത്തുന്നതിനു ഇന്ത്യൻ നാവികസേന പൂർണസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു കടന്നുകയറ്റമുണ്ടായാൽ അതിനെ എങ്ങിനെ നേരിടണമെന്നതിനു ഇന്ത്യൻ നാവികസേനയ്ക്ക് കൃത്യമായ ഒരു നടപടി ക്രമമുണ്ടെന്ന് കരംബീർ സിംഗ് പറഞ്ഞു.
ഈ പ്രസ്താവനയിൽ ഒരു രാജ്യത്തിന്റെയും പേരെടുത്തു പറഞ്ഞില്ലെങ്കിലും ഇത് ചൈനയ്ക്കുള്ള മുന്നറിയിപ്പാണെന്ന് വ്യക്തമാണ്. നിലവിൽ ചൈനയുടെ മൂന്നു യുദ്ധകപ്പലുകളാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിരിക്കുന്നത്. ലഡാക്കിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് നിരീക്ഷണത്തിനായി എയർക്രാഫ്റ്റ് പി-81 -ഉം ഹെറോൺ ഡ്രോണുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് അഡ്മിറൽ കരംബീർ സിംഗ് പറഞ്ഞു. ഇന്ത്യയുടെ സമുദ്രമേഖലകളിലും കടന്നുകയറ്റത്തിനുള്ള സാധ്യതകളുള്ളതിനാൽ ആക്രമണങ്ങളെ നേരിടാൻ ഇന്ത്യൻ നാവികസേന പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post