ഡൽഹി: ഒളിവിലിരുന്ന് വിദ്ധ്വംസക പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഇസ്ലാമിക് മൂവ്മെന്റ് പത്രാധിപർ അബ്ദുള്ള ഡാനിഷിനെ ഡൽഹി പൊലീസ് പിടികൂടി. 58 വയസ്സുകാരനായ ഇയാൾ സിമിയുടെ മുഖപത്രമായ ഇസ്ലാമിക് മൂവ്മെന്റ് ഹിന്ദിയുടെ പത്രാധിപരായിരുന്നു. നിരോധന സമയത്ത് സിമിയുടെ പ്രവർത്തകനായിരുന്ന ഇയാൾ കഴിഞ്ഞ പത്തൊൻപത് വർഷമായി ഒളിവിലായിരുന്നു.
അറസ്റ്റിലായ അബ്ദുള്ള ഡാനിഷിന്റെ പേരിൽ യുഎപിഎയും രാജ്യദ്രോഹ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. 1985 ല്‍ സിമിയില്‍ ചേര്‍ന്ന ഇയാൾ നാല് വർഷം ഇസ്‌ലാമിക് മൂവ്‌മെന്റ് ഹിന്ദി മാസികയുടെ പത്രാധിപരായിരുന്നു. ഒളിവിലായിരുന്നതിനാൽ വിചാരണക്കോടതി 2002 ൽ, ഡാനിഷിനെ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
യുപിയിലെയും ഡൽഹിയിലെയും അടക്കം വിവിധ നഗരങ്ങളിലെ ഡാനിഷിന്റെ നീക്കങ്ങൾ ഒരു വർഷത്തിലേറെയായി പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ച് വരികയായിരുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന കലാപങ്ങൾക്ക് ഇയാൾ യുവാക്കളെ പ്രേരിപ്പിച്ചതായി ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് പൊലീസ് നീക്കം ശക്തമാക്കിയിരുന്നു.
വ്യാജ വാർത്തകളും വീഡിയോകളും ഉപയോഗിച്ച് കലാപത്തിന് ആഹ്വാനം നൽകിയ ഡാനിഷിനെ കുറിച്ച് നിർണ്ണായക വിവരങ്ങൾ ഡിസംബർ 5ന് ലഭിച്ചിരുന്നു. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.
Discussion about this post