സിഡ്നി: ട്വെന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ആതിഥേയർ തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം ആഞ്ഞടിച്ചു. 80 റൺസ് നേടിയ ഓപ്പണർ മാത്യു വേഡും അർത്ഥ സെഞ്ചുറി നേടിയ ഗ്ലെൻ മാക്സ്വെല്ലും ചേർന്ന് ഓസീസ് ടോട്ടൽ ഇരുപത് ഓവറിൽ 5 വിക്കറ്റിന് 186 റൺസിൽ എത്തിച്ചു.
നായകൻ ആരോൺ ഫിഞ്ച് റണ്ണെടുക്കാതെ മടങ്ങുകയും സ്റ്റീവൻ സ്മിത്ത് 24 റൺസുമായി പുറത്താകുകയും ചെയ്തതോടെ പരുങ്ങലിലായ ഓസീസിനെ വേഡും 54 റൺസെടുത്ത മാക്സ്വെല്ലും ചേർന്ന് കരകയറ്റുകയായിരുന്നു. എന്നാൽ അവസാന ഓവറുകളിൽ ഇരുവരെയും പുറത്താക്കിയ ഇന്ത്യൻ പേസർമാർ മത്സരത്തിലേക്ക് തിരിച്ചു വരവ് നടത്തി.
ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടൺ സുന്ദർ 2 വിക്കറ്റ് വീഴ്ത്തി. നടരാജനും ശാർദൂൽ ഠാക്കൂറും ഓരോ വിക്കറ്റെടുത്തു.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികവ് പ്രകടിപ്പിച്ച ബാറ്റിംഗ് നിര തന്നെയാണ് ഇന്ത്യയുടെ കരുത്ത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.
Discussion about this post