ഗാന്ധി നഗര്‍: കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി. മല്ലിയും ഉലുവയും തമ്മിലുള്ള വ്യത്യാസം രാഹുല്‍ ഗാന്ധിക്ക് പറയാമോ എന്ന ചോദ്യം അദ്ദേഹം പരിഹാസമായി ഉയര്‍ത്തി. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകരുടെ പ്രതിഷേധത്തിന്റെ പേരില്‍ ആളുകളെ തെറ്റിധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വടക്കന്‍ ഗുജറാത്തിലെ മെഹ്സാനയില്‍ നര്‍മ്മദ ജലവിതരണ പദ്ധതിയും മലിനജല പദ്ധതിയുടേയും ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിജയ് രൂപാണി
രാജ്യത്തെ ജനങ്ങള്‍ അവരെ തള്ളിക്കളഞ്ഞപ്പോള്‍, കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകരുടെ പേരില്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ്. ഇവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്- രൂപാണി പറഞ്ഞു. സാധിക്കുമെങ്കില്‍ ഉലുവയും മല്ലിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പറയൂ- രൂപാണി രാഹുലിനെ പരിഹസിച്ചു.
കോണ്‍ഗ്രസ് ഇപ്പോള്‍ എതിര്‍ക്കുന്ന കാര്‍ഷിക നിയമത്തിലെ നിബന്ധനകള്‍ 2019-ലെ അവരുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെട്ടിരുന്നവ ആണെന്നും രൂപാണി പറഞ്ഞു. വര്‍ഷങ്ങളായി പരിഹരിക്കാതെ കിടന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആത്മാര്‍ഥമായ ശ്രമമാണ് നരേന്ദ്ര മോദി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി. കാര്‍ഷിക സമരം മുതലാക്കുന്ന കോണ്‍ഗ്രസുകാര്‍ ജലം, വൈദ്യുതി, വളം, വിത്ത് എന്നിവ സംബന്ധിച്ച് ഇന്ന് വരെ എന്താണ് ചെയ്തിട്ടുള്ളത്. അവയെല്ലാം ചെയ്തത് ബിജെപി സര്‍ക്കാരാണ്. 18 ശതമാനത്തിലാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പണം നല്‍കിയിരുന്നത്. എന്നാല്‍ പലിശ രഹിതമായാണ് ബിജെപി ഇക്കാര്യം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post