ന്യൂഡൽഹി: സംവരണം മുസ്ലീങ്ങൾക്ക് മാത്രമായി നൽകുമെന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിന് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾ തട്ടിപ്പറിയ്ക്കുകയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡി സഖ്യത്തിലെ അംഗങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഴുവൻ സംവരണവും മുസ്ലീങ്ങൾക്ക് മാത്രമായി നൽകുമെന്ന് പറയുന്നതിന്റെ അർത്ഥം എന്താണെന്നും പ്രധാനമന്ത്രി ചോദിച്ചു. മദ്ധ്യപ്രദേശിൽ ധറിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഇപ്പോൾ നിശബ്ദരാണ്. എന്നാൽ ഇവർ നേതൃത്വം നൽകുന്ന ഇൻഡി സഖ്യത്തിലെ ആളുകൾ സഖ്യത്തിന്റെ ലക്ഷ്യമെന്താണെന്ന് നമ്മളോട് വ്യക്തമാക്കുന്നു. അഴിമതി കേസിൽ ജയിൽ കഴിഞ്ഞ നേതാവ്, കോടതി ശിക്ഷിച്ച നേതാവ്, ജാമ്യത്തിൽ ഇറങ്ങിയ അദ്ദേഹം പറയുകയാണ് മുസ്ലീങ്ങൾക്ക് സംരവണം നൽകുമെന്ന്. അതും മുഴുവനായി നൽകുമെന്ന്. ഇതിന്റെ അർത്ഥം എന്താണ്?.
എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് ഭരണഘടന നൽകുന്ന ആനുകൂല്യങ്ങൾ തട്ടിയെടുത്ത് മുസ്ലീം വിഭാഗത്തിന് മാത്രമായി നൽകുകയാണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം. നമ്മൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യയുടെ വ്യക്തിത്വത്തെ ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post