തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകിയതിന് പിന്നാലെ ഇ ഡി നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രടറി സി എം രവീന്ദ്രന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എന്‍ഫോഴ്സ്മെന്റ് നീക്കങ്ങള്‍ തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. താന്‍ രോഗബാധിതനാണെന്നും കസ്റ്റഡിയില്‍ എടുക്കുന്നത് തടയണമെന്നും ചോദ്യം ചെയ്യല്‍ വേളയില്‍ അഭിഭാഷകനെ അനുവദിക്കണമെന്നും രവീന്ദ്രന് ഹർജിയിൽ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരമുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചു. ഇഡി തുടര്‍ച്ചയായി നോടീസ് അയച്ച് ബുദ്ധിമുട്ടിക്കുകയാണെന്നും തന്നെ ഏത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സി എം രവീന്ദ്രന് പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും താന്‍ പ്രതിയല്ലെന്നും രവീന്ദ്രന് പറയുന്നു.
ഇത് നാലാം തവണയാണ് ഇ ഡി നോട്ടീസ് നല്‍കുന്നത്. സി എം രവീന്ദ്രനോട് വ്യാഴാഴ്ച ഹാജരാകണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
Discussion about this post