കൊൽക്കത്ത: തൃണമൂൽ കോൺഗ്രസുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവെച്ച സുവേന്ദു അധികാരിയുടെ രാജിക്കത്ത് പരിഗണിക്കില്ലെന്ന് പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കർ ബിമൻ ബാനർജി. രാജി സ്വമേധയാ ആണോ പര പ്രേരണയാലാണോ എന്നതിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജിക്കത്ത് പരിഗണിക്കാൻ സ്പീക്കർ വിസമ്മതിച്ചത്.
മാത്രമല്ല, രാജിക്കത്തിൽ തീയതി വ്യക്തമാക്കിയിട്ടില്ലെന്നും ബിമൻ ബാനർജി പറയുന്നു. ബാനർജി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്പീക്കറെ മുന്നിൽനിർത്തി തൃണമൂൽ കോൺഗ്രസും മമത ബാനർജിയും നടത്തുന്ന നാടകമാണിതെന്ന് പരക്കെ വിമർശനമുയരുന്നുണ്ട്. സുവേന്ദു അധികാരി രാജിവെക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും നിയമപ്രകാരം തനിക്ക് നേരിട്ട് സമർപ്പിക്കാത്ത രാജി പരിഗണിക്കാൻ സാധിക്കില്ലെന്നും സ്പീക്കർ പറഞ്ഞു. ഇതേതുടർന്ന്, തിങ്കളാഴ്ച സുവേന്ദു അധികാരിയോട് നേരിട്ട് ഹാജരാവാൻ സ്പീക്കർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, രാജിക്കത്ത് നൽകുന്ന സമയത്ത് സ്പീക്കർ ഓഫീസിൽ ഉണ്ടായിരുന്നില്ലെന്നും ഇതിനാലാണ് കത്ത് നേരിട്ട് സമർപ്പിക്കാൻ സാധിക്കാതിരുന്നതെന്നും വ്യക്തമാക്കി സുവേന്ദു രംഗത്തു വന്നു. സുവേന്ദു അധികാരിയുടെ രാജി തൃണമൂൽ കോൺഗ്രസിന് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
Discussion about this post