കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഷിഗെല്ലാ രോഗ ലക്ഷണമുള്ളവരുടെ എണ്ണം 50 കടന്നു. രോഗം പടരാതിരിക്കാൻ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്. നേരത്തെ ഷിഗെല്ലാ ബാധിച്ച് കോഴിക്കോട് കോട്ടാംപറമ്പിൽ 11 വയസ്സുള്ള കുട്ടി മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്.
വീടുകൾ കയറിയുള്ള പ്രതിരോധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. പ്രദേശത്തെ 120 കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയൽ, വാഴൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും ഷിഗെല്ലാ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള ഇടങ്ങളിലെല്ലാം ഒരാഴ്ച തുടർച്ചയായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും.
രോഗവാഹകരായ ബാക്ടീരിയ വെള്ളത്തിൽ കലരുന്നത് മനുഷ്യ വിസർജ്യത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ വ്യക്തിശുചിത്വം പ്രധാനമാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. രോഗം കുട്ടികളെയാണ് മുതിർന്നവരേക്കാൾ ഗുരുതരമായി ബാധിക്കുന്നത്. ഷിഗെല്ലാ, രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെ വളരെ വേഗം പടരും. ഛർദി, പനി, വയറിളക്കം, വിസർജ്യത്തിൽ രക്തം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ.
Discussion about this post