പാരീസ് : ഫ്രാൻസിൽ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രപരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നടി അനസൂയ സെൻ ഗുപ്ത. കാനിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയിരിക്കുകയാണ് അനസൂയ . തൻ്റെ ഈ ചരിത്രവിജയം ക്വീർ കമ്മ്യൂണിറ്റി അടക്കമുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് സമർപ്പിക്കുന്നതായി അനസൂയ ചടങ്ങിൽ വ്യക്തമാക്കി.
കൊൽക്കത്ത സ്വദേശിനിയാണ് അനസൂയ സെൻഗുപ്ത. ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റാൻ്റിൻ ബൊജനോവ് സംവിധാനം ചെയ്ത ദ ഷെയിംലെസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അനസൂയ പുരസ്കാരം കരസ്ഥമാക്കിയത്. കാൻ ഫെസ്റ്റിവലിലെ അൺ സെർട്ടെയ്ൻ റിഗാർഡ് ഭാഗത്തിലാണ് അനസൂയ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. രേണുക എന്നും ദേവിക എന്നും പേരുള്ള രണ്ട് ഇന്ത്യൻ ലൈംഗികത്തൊഴിലാളികളുടെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾക്കിടയിലൂടെ ഉണ്ടാകുന്ന ഹൃദയഹാരിയായ പരസ്പര ബന്ധത്തെയാണ് ദ ഷെയിംലെസ് എന്ന ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ചിട്ടുള്ളത്. ചിത്രത്തിലെ രേണുക എന്ന കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിച്ചിരുന്നത്.
സമത്വത്തിനുവേണ്ടി പോരാടേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചായിരുന്നു 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലെ പുരസ്കാര സ്വീകരണത്തിനു ശേഷം നടത്തിയ പ്രസംഗത്തിൽ അനസൂയ സെൻഗുപ്ത വ്യക്തമാക്കിയത്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് ഈ ബഹുമതി സമർപ്പിക്കുന്നതായും അവർ അറിയിച്ചു. “ക്വീർ കമ്മ്യൂണിറ്റി അടക്കമുള്ളവരുടെ സമത്വത്തിന് വേണ്ടി പോരാടാൻ നിങ്ങൾ ആ കമ്മ്യൂണിറ്റിയിൽ പെടുന്ന ആൾ ആയിരിക്കണം എന്ന് നിർബന്ധമില്ല. കോളനിവൽക്കരണം മോശമാണെന്ന് തിരിച്ചറിയുന്നത് കോളനിവൽക്കരിക്കപ്പെട്ട ഒരു രാജ്യത്തുള്ളവർ മാത്രമല്ല എന്നുള്ളത് പോലെയാണ് അത്. എല്ലാ സമൂഹത്തെയും ഒരുപോലെ കാണാൻ നമ്മൾ മനസ്സിലും പ്രവൃത്തിയിലും മാന്യത സൂക്ഷിക്കുന്ന മനുഷ്യരായി ഇരുന്നാൽ മാത്രം മതി” എന്നായിരുന്നു തന്റെ മറുപടി പ്രസംഗത്തിൽ അനസൂയ സെൻഗുപ്ത വ്യക്തമാക്കിയത്.
Discussion about this post