തിരുവനന്തപുരം: ഷിഗെല്ല രോഗവ്യാപനമുണ്ടായ സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. കൈകള്‍ സോപ്പിട്ട് കഴുകണം, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം, കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഷിഗെല്ല രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് എടുത്തിരിക്കുന്നത്. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കോഴിക്കോട്ട് ഷിഗെല്ല രോഗവ്യാപനമുണ്ടായതു വെള്ളത്തിലൂടെയെന്നു പ്രാഥമിക പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗമാണു പരിശോധനയ്ക്കുശേഷം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ബാക്ടീരിയ എങ്ങനെ എത്തിയെന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷിഗെല്ല എന്നത് ബാക്ടീരിയയാണ്. ഈ ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എല്ലാ ഷിഗെല്ല രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post