പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണമാരംഭിച്ച് പോലീസ്. എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
സംഭവത്തിൽ ഭാര്യയുടെ അമ്മാവൻ സുരേഷിനെയും പിതാവ് പ്രഭുകുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് 6.30 നാണ് നാടിനെ നടുക്കിയ കൊല നടന്നത്. പ്രണയ വിവാഹത്തിന്റെ പേരിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ബൈക്കിൽ കടയിൽ പോയ അനീഷിനെ ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് വെട്ടുകയായിരുന്നു. അനീഷിന്റെ സഹോദരനും വെട്ടേറ്റിട്ടുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അനീഷ് മരിച്ചു.
ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചത് 3 മാസം മുമ്പാണ്. ഇതിനിടെ നിരവധി തവണ ഹരിതയുടെ ബന്ധുക്കൾ അനീഷിനെ ഭീഷണിപ്പെടുത്തിയതായി കുടുംബം പറഞ്ഞു. കൊലനടത്തിയതിന് ശേഷം ഒളിവിൽ പോയ ഹരിതയുടെ അച്ഛൻ പ്രഭുകുമാറിനെ കോയമ്പത്തൂരിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.
Discussion about this post