ന്യൂഡൽഹി: കൊറോണ വൈറസിന്റെ ജനിതക മാറ്റത്തിൽ ആശങ്ക വേണ്ടെന്നും മാസത്തിൽ രണ്ടു തവണയെങ്കിലും വൈറസിന് ജനിതക മാറ്റം സംഭവിക്കാറുണ്ടെന്നും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. വൈറസിന്റെ പുതിയ ജനിതകമാറ്റം മൂലം രോഗലക്ഷണങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“വൈറസിന്റെ ജനിതകമാറ്റം ചികിത്സാ രീതികളിൽ മാറ്റം വരുത്തേണ്ട തലത്തിലുള്ളതല്ല. നിലവിലെ വിവരമനുസരിച്ച് ഇപ്പോൾ പരീക്ഷണ ഘട്ടത്തിലുള്ള വാക്സിൻ, ബ്രിട്ടനിലെ വകഭേദം വന്ന വൈറസിനും ഫലപ്രദമാണ്. നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണ്. എന്നിരുന്നാലും രാജ്യത്തിന് അടുത്ത ആറ്-എട്ട് ആഴ്ചക്കാലം നിർണായകമാണ്”-ഗുലേറിയ കൂട്ടിച്ചേർത്തു.
ബ്രിട്ടനിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസുകൾ അതിവേഗം പടരുന്ന തരത്തിലുള്ളതാണ്. അതിനാൽ, അധികൃതർ ജാഗ്രത കർശനമാക്കിയിട്ടുണ്ട്. എന്നാൽ, പുതിയ വൈറസ് കണ്ടുപിടിച്ചതിന് ശേഷം മരണനിരക്ക് വർധിച്ചിട്ടില്ലെന്നും അതിനാൽ അനാവശ്യ ആശങ്ക വേണ്ടെന്നും എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ അറിയിച്ചു.
Discussion about this post