ഡൽഹി: കേരളത്തിലെ ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കത്തിൽ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭാതർക്കം പരിഹരിക്കുന്നതിനായി ഓർത്തഡോക്സ്, യാക്കോബായ സഭാപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച അദ്ദേഹം പൂർത്തിയാക്കി. പ്രശ്നത്തിൽ തുടർ ചർച്ചകൾക്കായി മിസോറം ഗവർണർ പി എസ് ശ്രീധരൻപിള്ളയെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെയും അദ്ദേഹം ചുമതലപ്പെടുത്തി.
ഭൂരിപക്ഷത്തിന്‍റെ അവകാശങ്ങൾ ഹനിക്കപ്പെട്ടെന്നും, കോടതി വിധികളിലെ നീതി നിഷേധത്തിൽ ഇടപെടണമെന്നും യാക്കോബായ സഭാ പ്രതിനിധികൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ഭൂരിപക്ഷത്തിന്‍റെ അവകാശങ്ങൾ ഹനിക്കപ്പെട്ടു. പള്ളിപിടുത്തം അവസാനിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ വേണം. തുല്യനീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും, പ്രധാനമന്ത്രിയുടേത് തുറന്ന സമീപനമാണെന്നും യാക്കോബായ പ്രതിനിധികൾ ചർച്ചയ്ക്ക് ശേഷം അഭിപ്രായപ്പെട്ടു. ചർച്ച ഫലപ്രദമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭാ നേതാക്കളും അറിയിച്ചിരുന്നു.
സഭാതർക്കത്തിലെ പ്രധാനമന്ത്രിയുടെ ഇടപെടൽ മുഖ്യമന്ത്രി പിണറായി വിജയനും സ്വാഗതം ചെയ്തു. വലിയ ക്രമസമാധാന പ്രശ്നമായി വരുന്ന കാര്യമാണ് സഭാ തർക്കം. അതിലെ പ്രധാനമന്ത്രിയുടെ ഇടപെടലിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post