കോട്ടയം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭ. കേരളത്തിൽ നടക്കുന്നത് മതവർഗീയതയെക്കാൾ ഭീകരമായ ഫാസിസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റേത് ഭരണകൂട ഫാസിസമാണെന്നും സഭ അഭിപ്രായപ്പെട്ടു.
പിണറായി വിജയനെ നാടിന്റെ മുഖ്യമന്ത്രിയായാണ് കാണുന്നതെന്നും ആ ബഹുമാനം കിട്ടണമെങ്കിൽ അത്തരത്തിൽ ഇടപെടണമെന്നും സഭ മാദ്ധ്യമവിഭാഗം തലവൻ ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു. അവസരം കിട്ടുമ്പോൾ ഏകാധിപത്യം കാണിക്കുന്നവരാണ് ഭരിക്കുന്നതെന്നും ആദരണീയൻ എന്ന് മുഖ്യമന്ത്രിയെ വിളിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുതെന്നും അദ്ദേഹം വ്യക്തമാക്കി.
സഭകളോട് മാന്യമായി ഇടപെട്ടാൽ മുഖ്യമന്ത്രിക്ക് നല്ലതാണെന്നും മുഖ്യമന്ത്രിക്ക് എന്തിനാണിത്ര അസഹിഷ്‌ണുതയെന്നും മെത്രാപ്പൊലിത്ത ചോദിച്ചു. മുഖ്യമന്ത്രിയുടെ രാഷ്‌ട്രീയമായ മറുപടികൾ പാർട്ടിയുടെ ലോക്കൽ ഓഫീസിൽ പറഞ്ഞാൽ മതി. മലപ്പുറത്ത് ഓർത്തഡോക്‌സ് വൈദികന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ ഉത്തരം സഭയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. തനിക്ക് തോന്നുംപോലെ ഭരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ നടക്കില്ലെന്നും നുണകൾ പറയുകയും വൈദിക കുപ്പായത്തെ ചോദ്യം ചെയ്യുകയും ചെയ്‌ത തെറ്റ് മുഖ്യമന്ത്രി തിരുത്തുന്നതായിരിക്കും നല്ലതെന്നും മെത്രാപ്പൊലീത്ത ഓർമ്മിപ്പിച്ചു.
പളളിയിൽ ആർക്കും വരാം എന്നാൽ ശുശ്രൂഷകൾ നടത്താൻ മലങ്കര മെത്രാപ്പൊലീത്തയുടെ അനുമതിവേണം. കോടതികൾ ശരിയെന്ന് പറഞ്ഞതിനെ ധിക്കരിച്ച് ഇടപെടാൻ ഓർത്തഡോക്‌സ് സഭ മുഖ്യമന്ത്രിയുടെ അടിമയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യ തലസ്ഥാനം തിരുവനന്തപുരമാണെന്ന് ആർക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ മാറ്റണമെന്നതാണ് പ്രധാനമന്ത്രി നൽകിയ സന്ദേശം. സഭയുടെ ആശങ്കകളെ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.
സഭാ തർക്കത്തിൽ ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ പുതുവർഷത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ച ഫലപ്രദമാണെന്ന് ഇരുകൂട്ടരും അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post