ഡൽഹി: രാജ്യത്ത് കൊവിഷീൽഡ് വാക്സിനാകും ആദ്യം ഉപയോഗിച്ച് തുടങ്ങുകയെന്ന് എയിംസ് മേധാവി ഡോ രൺദീപ് ഗുലേറിയ. നിലവിൽ കോവിഷീൽഡിന്റെ അഞ്ച് കോടി ഡോസുകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ആ സമയംകൊണ്ട് കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കി വിതരണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച ഭാരത് ബയോടെക്, ആസ്ട്രസനെക വാക്സിനുകളുടെ സുരക്ഷ സംബന്ധിച്ച് ഒരുവിധത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് ഡിസിജിഐ മേധാവി ഡോ വി ജി സോമാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമായ പരിശോധനകൾക്ക് ശേഷമാണ് വാക്സിനുകൾക്ക് അനുമതി നൽകിയിരിക്കുന്നതെന്നും വാക്സിനുകൾ നൂറ് ശതമാനവും സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൊവാക്സിൻ, കൊവിഷീൽഡ് വാക്സിൻ എന്നിവയുടെ അടിയന്തര ഉപയോഗത്തിന് നേരത്തെ ഡിസിജിഐ അംഗീകാരം നൽകിയിരുന്നു. അടിയന്തര സന്ദർഭങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനാണ് വാക്സിനുകൾക്ക് ഡിസിജിഐ അംഗീകാരം നൽകിയിരിക്കുന്നത്.
ആവേശകരമായ പോരാട്ടത്തിലെ നിർണ്ണായക വഴിത്തിരിവ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. ആരോഗ്യകരമായ, കൊവിഡ് മുക്തമായ രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടു വയ്പാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും രാജ്യത്തിനാകെയും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Discussion about this post