കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് അടുക്കവെ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും രാജി തുടരുന്നു. തൃണമൂല്‍ എംഎല്‍എയും കായിക മന്ത്രിയുമായി ലക്ഷ്മി രത്തന്‍ ശുക്ല മന്ത്രിസഭയില്‍നിന്നും രാജിവെച്ചു. തൃണമൂലില്‍നിന്നും നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് മന്ത്രിയുടെയും രാജി. ആര്‍ക്കുവേണമെങ്കിലും രാജി വെക്കാമെന്നും അതിനെ മോശമായി ചിത്രീകരിക്കാന്‍ താല്‍പര്യമില്ലെന്നും മമത പറഞ്ഞു.
കായിക രംഗത്ത് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും എംഎല്‍എയായി തുടരുമെന്നുമാണ് ലക്ഷ്മി രത്തന്‍ രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നതെന്നും മമത വ്യക്തമാക്കി.ബംഗാള്‍ രഞ്ജി ടീം ക്യാപ്റ്റനായിരുന്നു ലക്ഷ്മി രത്തന്‍ ശുക്ല. ഹൗറ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. രാഷ്ട്രീയത്തില്‍നിന്നും വിരമിക്കാനുള്ള സമയമായെന്നാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ വിശദീകരിച്ചത്.
മന്ത്രിസഭയില്‍നിന്നും ഒരംഗം കൂടി രാജിവെക്കുന്നതോടെ സംസ്ഥാനത്ത് നേട്ടം കൊയ്യുന്നത് ബിജെപിയാണ്. നിയമസഭാ തെരഞ്ഞെടുപ്പോടെ ബംഗാള്‍ പിടിക്കുക എന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി നേതാക്കള്‍ പലഘട്ടത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.വരുന്ന തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളിയായി മാറുകയാണ് ബിജെപി.
read also: സിദ്ദീഖ് കാപ്പന്റെയും മറ്റു പോപ്പുലർ ഫ്രണ്ടുകാരുടെയും ജുഡീഷ്യല്‍ കസ്റ്റഡി 90 ദിവസം കൂടി നീട്ടി
ദീര്‍ഘകാലമായി പാര്‍ട്ടിയെ ശക്തിപ്പെടുത്തി നിര്‍ത്തിയ സുവേന്ദു അധികാരിയുടെ പിന്മാറ്റം മുതല്‍ തൃണമൂല്‍ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അധികാരി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ നിരവധി തൃണമൂല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സമാന പാത സ്വീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ സമയമാവുമ്പോഴേക്കും മമത പൂര്‍ണമായും ഒറ്റപ്പെടുമെന്ന വെല്ലുവിളി ബംഗാള്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയിരുന്നു.
Discussion about this post