കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോയില്‍ ഗുരുദേവന്റെ സാന്നിദ്ധ്യമില്ലാത്തത് വിവാദമാകുന്നു. ഗുരുദേവനെ ലോഗോയില്‍ നിന്ന് ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നതയാണ് ആരോപണം. അതേസമയം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ധ്യാനസ്ഥനായിരിക്കുന്ന ഗുരുദേവന മുകളില്‍ നിന്നു വീക്ഷിക്കുന്നയാൾക്ക് അനുഭവമുണ്ടാകുമെന്നാണ് ലോഗോ തയ്യാറാക്കിയ കലാകാരന്റെ അവകാശവാദം.
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലാ ലോഗോയില്‍ ശങ്കരാചാര്യരുടെ രേഖാചിത്രമാണുള്ളതെന്നും ലോഗോയ്ക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എം.ജി സര്‍വകലാശാലാ ലോഗോയില്‍ ഗാന്ധിജിയോടുള്ള ആദരസൂചകമായി ചര്‍ക്കയുണ്ട്. എന്നാല്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോയില്‍ ഗുരുദേവനുമായി ബന്ധപ്പെട്ട പ്രതീകങ്ങളില്ലെന്നും അവര്‍ പറയുന്നു. ലോഗോ തെരഞ്ഞെടുക്കാന്‍ സര്‍വകലാശാല മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.
ഈ സമിതിയിലെ അംഗങ്ങള്‍ വിദഗ്ദ്ധരല്ലെന്നും സമിതി തിരഞ്ഞെടുത്ത ലോഗോയല്ല പ്രസിദ്ധപ്പെടുത്തിയതെന്നും ആരോപണമുണ്ട്. എത്ര ലോഗോകള്‍ ലഭിച്ചെന്നും ലോഗോ നിശ്ചയിച്ച വിദഗ്ദ്ധ സമിതിയിലെ അംഗങ്ങള്‍ ആരൊക്കെയെന്നും വെളിപ്പെടുത്താന്‍ സര്‍വകലാശാലാ അധികൃതര്‍ തയ്യാറായിട്ടില്ല.ഇതിനിടെ ലോഗോ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാരായണ പെന്‍ഷണേഴ്സ് കൗണ്‍സില്‍ മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി, വൈസ് ചാന്‍സലര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.
Discussion about this post