ഡൽഹി: കേരളത്തിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം. പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍ മുന്നറിയിപ്പ് നൽകി. കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേസുകള്‍ കൂടിയിരുന്നു.
കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പോരായ്മകൾ ഉടൻ പരിഹരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സംഘം നാളെ കേരളത്തിലെത്തും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) മേധാവി ഡോ. എസ്.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാകും സംസ്‌ഥാനത്തെത്തുക. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മുപ്പതിനായിരത്തിലേറെ കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്.
അതേസമയം ഈ മാസം 13ന് രാജ്യത്താകമാനം കൊവിഡ് വാക്സിൻ വിതരണം നടത്താനാണ് കേന്ദ്രസർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. വാക്സിൻ വിതരണത്തിന് മുന്‍ഗണന പട്ടിക തയാറാക്കി. തടസങ്ങളില്ലാതെ എല്ലാവര്‍ക്കും വാക്സിൻ ലഭ്യമാക്കുമെന്നും ഡോ ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ഇതിന് മുന്നോടിയായി നാളെ രാജ്യമാകെ ഡ്രൈ റൺ നടക്കും.
Discussion about this post