ഡൽഹി: ഇന്ത്യൻ കൊവിഡ് വാക്സിൻ സുരക്ഷിതവും സൗകര്യപ്രദവുമാണെന്ന് ഇന്ത്യയിലെ ഇക്വഡോർ സ്ഥാനപതി. താൻ വാക്സിൻ സ്വീകരിച്ചുവെന്നും അമേരിക്കയിലെയും ഇക്വഡോറിലെയും ഗവേഷകരുമായി സംസാരിച്ച ശേഷമാണ് താൻ ഇത് പറയുന്നതെന്നും ഇന്ത്യയിലെ ഇക്വഡോർ സ്ഥാനപതി ഹെക്ടർ കുവാ ജാകോം വ്യക്തമാക്കി.
ഭാര്യയോടൊപ്പമാണ് താൻ റോഹ്ത്തക്കിൽ പോയി വാക്സിൻ സ്വീകരിച്ചത്. ഭാരത് ബയോടെകും സിറം ഇൻസ്റ്റിറ്റ്യൂട്ടും ആഗോള ഖ്യാതിയുള്ള കമ്പനികളാണ്. ഇരുപത്തിയെട്ട് ദിവസമാകുമ്പോൾ രണ്ടാം ഡോസ് സ്വീകരിക്കുമെന്നും തുടർന്ന് പതിനാല് ദിവസം കൂടി കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടം അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നതാണെന്നും ഇന്ത്യയിലെ തൊണ്ണൂറ്റിയേഴ് ശതമാനം രോഗികളും രോഗമുക്തരായെന്നും ജാകോം കൂട്ടിച്ചേർത്തു.
കൊവിഡ് വ്യാപനത്തിനെതിരായ പൊതുവായ പോരാട്ടത്തിൽ ഇന്ത്യ മുൻനിരയിലാണ്. രോഗവ്യാപനത്തിന്റെ നാളുകളിൽ മറ്റ് രാജ്യങ്ങളിൽ മരുന്ന് എത്തിക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇപ്പോൾ വാക്സിൻ ലഭ്യമാക്കിയിരിക്കുന്നു. ഇനി അത് അയൽരാജ്യങ്ങൾക്ക് കൂടി വിതരണം ചെയ്ത് കൊവിഡ് വിരുദ്ധ പോരാട്ടത്തിന്റെ നേതൃത്വം ഇന്ത്യ ഏറ്റെടുക്കാൻ പോവുകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇന്ത്യ വാക്സിൻ നിർമ്മിച്ചിരിക്കുന്നത് സ്വന്തം ഉപയോഗത്തിന് വേണ്ടി മാത്രമല്ലെന്നും ലോകത്തെയാകമാനം മഹാമാരിയിൽ നിന്ന് കൈപിടിച്ച് കയറ്റാൻ വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Discussion about this post