സിഡ്നി: മൂന്നാം ടെസ്റ്റിൽ ഓസീസിൽ നിന്നും ജയം തട്ടിത്തെറിപ്പിച്ച ഇന്ത്യക്ക് ആവേശ സമനില. ഏകദിന ശൈലിയിൽ ബാറ്റ് വീശി 97 റൺസ് നേടിയ ഋഷഭ് പന്തും മനസ്സാന്നിദ്ധ്യം കൈവിടാതെ ബാറ്റ് ചെയ്ത് 77 റൺസ് നേടിയ ചേതേശ്വർ പുജാരയും 52 റൺസ് നേടിയ രോഹിത് ശർമ്മയും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്ത് പകർന്നു. എന്നാൽ പിരിയാത്ത ആറാം വിക്കറ്റിൽ വാക്ക് കൊണ്ടും പന്ത് കൊണ്ടും ഓസീസ് നടത്തിയ കടന്നാക്രമണങ്ങളെ ജാഗ്രതയും മനക്കരുത്തും പ്രതിഭയും കൊണ്ട് നേരിട്ട രവിചന്ദ്രൻ അശ്വിനും ഹനുമ വിഹാരിയുമാണ് ഇന്ത്യയെ ആവേശകരമായ സമനിലയിൽ എത്തിച്ചത്.
407 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിംഗ് തുടർന്ന ഇന്ത്യക്ക് മിന്നൽ വേഗത്തിൽ 97 റൺസ് നേടി ഋഷഭ് പന്തും അർദ്ധസെഞ്ചുറി നേടി രോഹിത് ശർമ്മയും അദ്ഭുത ജയപ്രതീക്ഷ നൽകി. എന്നാൽ ഇരുവരും മടങ്ങിയതോടെ സമനില ലക്ഷ്യമിട്ട് ഇന്ത്യ പോരാട്ടം തുടർന്നു. എന്നാൽ അസാമാന്യമായ ക്ഷമയോട് ബാറ്റ് ചെയ്ത് 77 റൺസ് നേടിയ പുജാര മടങ്ങിയതോടെ 280ന് 5 എന്ന നിലയിലേക്ക് വീണ ഇന്ത്യ പരാജയം മണത്തു.
എന്നാൽ പിന്നീട് ഒത്തു ചേർന്ന അശ്വിനും വിഹാരിയും 269 പന്തിൽ നിന്നും 62 റൺസ് മാത്രം ചേർത്ത് ഓസീസിന്റെ ക്ഷമ പരമാവധി പരീക്ഷിച്ചു. ഇടയ്ക്ക് വാക്കുകൾ കൊണ്ട് ഓസീസ് നായകൻ ടിം പെയ്ൻ അശ്വിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും പതറാതെ പിടിച്ചു നിന്ന ഇരുവരും വിക്കറ്റ് കാത്തു. ഒടുവിൽ മത്സരം അവസാനിക്കാൻ ഒരു ഓവർ മാത്രം ശേഷിക്കെ 334/5 എന്ന ഇന്ത്യൻ സ്കോറിൽ മത്സരം അവസാനിപ്പിക്കാൻ ഇരു ക്യാപ്ടന്മാരും സമ്മതിക്കുകയായിരുന്നു.
ബോർഡർ ഗവാസ്കർ സീരീസിലെ മൂന്നാം മത്സരം അവസാനിക്കുമ്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിക്കുകയാണ്. ജനുവരി പതിനഞ്ച് മുതലാണ് പരമ്പരയിലെ അവസാന മത്സരം.
Discussion about this post