രാജ്യത്ത് യുവതയുടെ സന്നദ്ധസേന സ്വന്തമായുള്ള സംസ്ഥാനമായി കേരളം ഇന്ന് അടയാളപ്പെടുകയാണെന്ന് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. ഇന്ത്യന്‍ യുവതയുടെ ഉജ്ജ്വല പ്രതീകമായ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിരവധി അനുഭവങ്ങള്‍ രാജ്യത്തിന് മുന്നില്‍ വയ്‌ക്കുന്നു. മനുഷ്യനെ വിഭജിക്കുന്ന പ്രത്യയശാസ്ത്രത്തിനും അതിന്റെ അധികാര രൂപത്തിനുമെതിരെ പോരാട്ടം നയിക്കുന്നത് ഇന്ത്യയിലെ യൗവനമാണ്.
കൊവിഡ് കാലം യുവതയുടെ കര്‍മ്മോത്സുകതയുടെ ഹൃദയസാക്ഷ്യം കൊണ്ടാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയത് മാന്‍പവറായും കാരുണ്യമായും കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാനുള്ള ചങ്കൂറ്റമായും ചെറുപ്പം കേരളത്തിലെ ഓരോ ഘട്ടത്തിലും സജീവമായി ജീവിതത്തെ രേഖപ്പെടുത്തിയ കാലമായിരുന്നു കൊവിഡിന്റേത്. കേരള സംസ്ഥാന യുവജന കമ്മിഷനും ഈ കാലഘട്ടത്തില്‍ കേരളത്തിലെ യുവതയെ ഏകോപിപ്പിക്കുന്നതിന് മാതൃകാപരമായ നേതൃത്വം നല്‍കി എന്നതില്‍ അഭിമാനമുണ്ട്.
രാജ്യമെമ്പാടും യുവത പോരാട്ടം തുടരുകയാണ്. ഡല്‍ഹിയിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും അരങ്ങേറുന്ന കര്‍ഷക സമരത്തിന്റെ നേതൃത്വത്തില്‍ സജീവമായി ചെറുപ്പത്തിന്റെ ബലിഷ്ഠമായ കരങ്ങളുണ്ട്, ചുമലുകളുണ്ട് എന്നത് അഭിനന്ദനാര്‍ഹമാണ്. ജെ.എന്‍.യുവിലും ജാമിയയിലും,സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലും രാജ്യത്ത് ഉടനീളമുള്ള കലാലയങ്ങളിലും സര്‍വകലാശാലകളിലും പൊലീസിന്റെ ലാത്തിക്ക് മുന്നില്‍ അവര്‍ നിര്‍ഭയമായി ‘ആസാദി’ എന്ന മുദ്രാവാക്യം മുഴക്കുന്നു.
ചോര ഇറ്റിക്കുന്ന പ്രത്യയശാസ്ത്രങ്ങളില്‍ ഭരണകൂടം അഭയം തേടുമ്പോള്‍ നമ്മുടെ യുവാക്കള്‍ ഭരണഘടനയുടെ ആമുഖം ഉറക്കെ വായിച്ചും കവിതകള്‍ ചൊല്ലിയും റോസാപ്പു നീട്ടിയും പുതിയ സമരബോദ്ധ്യങ്ങള്‍ക്ക് തിരികൊളുത്തുന്നു. യുവതിയുടേതാണ് ചരിത്രത്തിന്റെ സ്റ്റിയറിങ് തിരിക്കുന്ന വിരലുകൾ എന്ന് നമുക്കറിയാം. ചെറുപ്പം സഞ്ചരിച്ച പുതുവഴികളാണ് നാം ജീവിക്കുന്ന കാലത്തെ ഇത്രയും ജീവന്മുഖം ആക്കിയത് എന്നത് ജീവിതത്തെ സംബന്ധിക്കുന്ന നേരറിവുകളിൽ ഒന്നാണ്.
എനിക്ക് മരണത്തെ ഭയമില്ല, നിങ്ങളെന്നെ മുന്നിൽ നിന്ന് വേണം വെടിവയ്ക്കാൻ എന്ന് ബ്രിടീഷ് ഗവർണ്ണർക്ക് കത്തെഴുതി വധശിക്ഷയെ അഭിമാനത്തോടെ സ്വീകരിച്ച ഭഗത് സിങ്, ബ്രിട്ടീഷ് പോലീസിന്റെ ലാത്തിച്ചാർജിൽ കൊല്ലപ്പെട്ട ലാല ലജ്പത് റായ്, ജപ്പാനിൽ അടക്കം ഇന്ത്യൻ സ്വതന്ത്ര സമരത്തിന് കേന്ദ്രങ്ങളൊരുക്കി ലോകം സഞ്ചരിച്ച സുഭാഷ് ചന്ദ്ര ബോസ് തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യ സമര ഭൂമിയിലെ ജ്വലിക്കുന്ന നക്ഷത്രങ്ങളുടെ പ്രായം യുവതുടെതാണ്.
പോരാട്ടത്തിന്റെ വിമോചന ഭാഷ ജനിതകത്തിൽ പേറി ലാറ്റിനമേരിക്കൻ ഭൂമിയിൽ സ്വാതന്ത്രത്തിന്റെ ചക്രവാളം ചുവപ്പിച്ചെടുത്ത ചെ ഗുവേര തുടങ്ങി ചെറുപ്പത്തിന്റെ തീപ്പന്തം കരളിൽ കോർത്തു കാലത്തെ തെളിയിച്ചെടുത്ത എത്ര മനുഷ്യർ – എത്ര പോരാളികൾ. Youth Has No Age എന്ന് പാബ്ലോ പിക്കാസോ. യുവത ഒരു മാനസിക ഭാവം കൂടിയായി വളരുന്നത് നാം കാണുന്നുണ്ട്, ചരിത്രത്തിൽ ഉടനീളം. വയസായിട്ടും വയസാകാത്ത മനുഷ്യർ – പോരാളികൾ – അവർ തെളിച്ച വഴികൾ മുന്നിൽ ഇല്ലായിരുന്നെകിൽ നമ്മുടെ കാലം എത്രയോ ഇരുളടഞ്ഞത് ആകുമായിരുന്നു.
യുവത എന്നത് രാജ്യത്തെ നിര്‍വചിക്കുകയും, രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ വീണ്ടെടുക്കാനുള്ള സമരസപ്പെടാത്ത പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, കര്‍ഷക സമര പോരാട്ടങ്ങള്‍ക്കൊപ്പം ഐക്യപ്പെടുകയും, വിദ്യാര്‍ത്ഥികളും യുവജനങ്ങളും മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്കൊപ്പം തെരുവിലിറങ്ങുകയും ചെയ്യുന്ന ചരിത്ര മുഹൂര്‍ത്തത്തിലാണ് ഈ വര്‍ഷത്തെ യുവജനദിനത്തെ നമ്മുടെ രാഷ്ട്രം അഭിസംബോധന ചെയ്യുന്നത്. ചിന്ത പറയുന്നു.
Discussion about this post