ഹവാന: കൊവിഡിനുള്ള മരുന്ന് ഇറക്കുമതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ക്യൂബയിലും കേരളത്തിലെ പോലെ കൊവിഡ് കണക്കുകൾ കുതിച്ചുയരുന്നു. 15,007 പേര്‍ക്കാണ് ക്യൂബയില്‍ ഇതുവരെ കൊറോണ ബാധിച്ചിരിക്കുന്നത്. ഇതില്‍ 153 പേര്‍ മരണമടഞ്ഞു. ഇടക്കാലത്ത് ശമിച്ചിരുന്ന കൊവിഡ് ബാധ ഡിസംബര്‍ 20 മുതൽ പൂർവ്വാധികം ശക്തിയായി പുനരാരംഭിക്കുകയായിരുന്നു.
ക്യൂബയുടെ കൊവിഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ച്ചയാണ് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. പ്രതിരോധസംവിധാനങ്ങള്‍ അപ്പാടെ പാളിയതാണ് രോഗവര്‍ദ്ധനവിന് കാരണമെന്ന് ആക്ഷേപം ഉയരുകയാണ്. മറ്റു രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം കുറയുമ്പോഴാണ് ക്യൂബയിൽ പ്രതിദിനം രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്.
അതേസമയം കൊവിഡ് വാക്‌സിനായി ക്യൂബ മറ്റു രാജ്യങ്ങളെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും കൊറോണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാനും ക്യൂബൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന്റെ പ്രാരംഭഘട്ട ചർച്ചകൾ പൂർത്തിയായതായാണ് വിവരം.
കൊവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ രോഗവ്യാപനം പ്രതിരോധിക്കാൻ ക്യൂബയിൽ നിന്ന് മരുന്നെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിനായി അനുമതി തേടുമെന്നും അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന അന്നേ വിവാദമായിരുന്നു. കൊവിഡിനു മുന്നിൽ ക്യൂബ പകച്ചു നിൽക്കുന്ന ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അന്നത്തെ പ്രസ്താവനക്കെതിരെ പരിഹാസങ്ങൾ ഉയരുകയാണ്.
Discussion about this post