കൊൽക്കത്ത : 2021 ൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ ബംഗാളിൽ രാഷ്ട്രീയാന്തരീക്ഷം കലങ്ങി മറിയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല പ്രകടനത്തിന്റെ വെളിച്ചത്തിൽ സംസ്ഥാനത്ത് അടിച്ചു കയറുകയാണ് ബിജെപിയെങ്കിൽ തടുക്കാൻ കഴിയാതെ സഖ്യത്തിനൊരുങ്ങുകയാണ് കോൺഗ്രസും സിപിഎമ്മും. എന്നാൽ കോൺഗ്രസ് – സിപിഎം സഖ്യത്തിന് ബിജെപിയെ ഒരു പുല്ലും ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയതോടെ ബംഗാളിൽ തെരഞ്ഞെടുപ്പിന് ചൂടുപിടിക്കുകയാണ്.
സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ ജനുവരി അവസാനത്തോടെ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. ആകെയുള്ള 294 സീറ്റുകളിൽ 150 എണ്ണത്തിൽ മത്സരിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. സീറ്റ് വിഭജനത്തിന്റെ വിശദ വിവരങ്ങളുമായി കോൺഗ്രസ് സംസ്ഥാന നേതാക്കൾ ഡൽഹിയിലെത്തി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ സന്ദർശിച്ചിരുന്നു. സിപിഎം നേതാക്കളുമായി നടക്കുന്ന സീറ്റ് വിഭജന ചർച്ചകളുടെ വിവരങ്ങൾ നേതാക്കൾ വേണുഗോപാലിനെ ധരിപ്പിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ ഇരു പാർട്ടികളും ചേർന്ന് വലിയ റാലികൾ നടത്താനും തീരുമാനമുണ്ട്.
2016 ൽ സിപിഎമ്മും കോൺഗ്രസും ഒരുമിച്ചായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ തൃണമൂലിനെ നേരിടാൻ ഈ സഖ്യത്തിന് കഴിഞ്ഞില്ല. കോൺഗ്രസിന് 44 ഉം ഇടതുപക്ഷത്തിന് 32 ഉം സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും സിപിഎം കോൺഗ്രസ് സഖ്യമുണ്ടായെങ്കിലും ആകെ രണ്ട് സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. അത് രണ്ടും കിട്ടിയത് കോൺഗ്രസിനാണ്. മൂന്നു പതിറ്റാണ്ടിലധികം ബംഗാൾ അടക്കി ഭരിച്ച സിപിഎമ്മിന് ഒന്നും കിട്ടിയില്ല. അതേസമയം ബംഗാളിലെ കരുത്തുറ്റ പാർട്ടിയായി വളർന്ന ബിജെപിയാകട്ടെ 18 ലോക്സഭ സീറ്റുകളാണ് പിടിച്ചെടുത്തത്.
2021 ലെത്തുമ്പോൾ സ്ഥിതി തീർത്തും വ്യത്യസ്തമാണ്. ബിജെപിയെ നേരിടാൻ കുഴങ്ങുകയാണ് മമത. സ്ഥാപക നേതാവും വിശ്വസ്തനുമായ സുവേന്ദു അധികാരി ബിജെപിക്കൊപ്പമെത്തി. പഴയ പടക്കുതിര മുകുൾ റോയിയും ബിജെപിക്ക് ശക്തിപകരാനുണ്ട്. ഇതൊന്നും പോരാഞ്ഞ് ബംഗാളിലെ തെരഞ്ഞെടുപ്പുകൾ നേരിട്ട് ശ്രദ്ധിച്ച് സാക്ഷാൽ അമിത് ഷായും മുന്നിലുണ്ട്. ഇവിടെയാണ് സംസ്ഥാന നേതാക്കളെ വച്ച് ബംഗാളിനെപ്പറ്റി ഒരു ചുക്കുമറിയാത്ത കെസി വേണുഗോപാലുമായി ചേർന്ന് സിപിഎം കോൺഗ്രസ് സഖ്യചർച്ചകൾ നടക്കുന്നത്.
ബിജെപിയെ നേരിടണമെങ്കിൽ അത് നിങ്ങളെക്കൊണ്ട് കഴിയില്ല തനിക്കേ കഴിയൂ എന്നാണ് മമത ബാനർജി പറയുന്നത്. യഥാർത്ഥത്തിൽ മമതയും അങ്കലാപ്പിലാണ്. കോൺഗ്രസിനേയും സിപിഎമ്മിനേയും കൂടെക്കൂട്ടണമെന്ന് മമതയ്ക്കും ആഗ്രഹമുണ്ട്. പക്ഷേ അങ്ങോട്ടു പോയി വിളിച്ചാൽ സീറ്റുകളും കൂടുതൽ കൊടുക്കണം. അതുകൊണ്ടു തന്നെ കോൺഗ്രസും സിപിഎമ്മും ഇങ്ങോട്ട് വരാൻ കാത്തിരിക്കുകയാണ് മമത ബാനർജി.
ആരു വന്നാലും പോയാലും ഒരുമിച്ചാലും തങ്ങൾക്കൊരു ചുക്കുമില്ലെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന റാലികളിലൊക്കെ വൻ ജനക്കൂട്ടമാണ് പങ്കെടുക്കുന്നത്. ഗ്രാമങ്ങളിൽ ബിജെപി വൻ ശക്തിയായി മാറിയെന്ന് എതിരാളികൾ പോലും സമ്മതിക്കും. എന്തായാലും വരും മാസങ്ങൾക്കുള്ളിൽ വംഗനാട് ആരു ഭരിക്കുമെന്ന് തീരുമാനിക്കപ്പെടും. ആരൊക്കെ ജനങ്ങളാൽ പിഴുതെറിയപ്പെടുമെന്നും.
Discussion about this post