കൊച്ചി: സംസ്ഥാനത്ത് ക്രിസ്ത്യാനികള്‍ സ്വത്തിലും വരുമാനത്തിലും മുസ്ലീങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്നും എന്നാൽ അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു നടക്കുന്നതെന്നും എംഇഎസ് പ്രസിഡൻ്റ് ഡോ. ഫസൽ ഗഫൂര്‍. സംവരണം നല്കിയിട്ടു പോലും മുസ്ലീങ്ങള്‍ സര്‍ക്കാര്‍ ജോലികളിൽ പിന്നിലാണെന്നും ഫസൽ ഗഫൂര്‍ പറയുന്നു. ഒരു സ്വകാര്യ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ഡോ. ഫസൽ ഗഫൂറിന്റെ വിമർശനം.
യുഡിഎഫിനെ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗാണെന്നും ക്രിസ്ത്യൻ വിഭാഗം സംസ്ഥാനത്ത് അവഗണിക്കപ്പെടുകയാണെന്നുമുള്ള പ്രചാരണങ്ങള്‍ക്കെതിരെ എംഇഎസ് പ്രസിഡൻ്റിന്റെ വിമർശനം. സംസ്ഥാനത്ത് ന്യൂനപക്ഷാവകാശങ്ങളുടെ ഭാഗമായുള്ള വിഭവങ്ങള്‍ ജനസംഖ്യാനുപാതത്തിലല്ല വിതരണം ചെയ്യുന്നതെന്ന ക്രിസ്ത്യൻ സംഘടനയുടെ ഹര്‍ജിയിൽ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശീദകരണം തേടിയതിനു പിന്നാലെയാണ് ഫസൽ ഗഫൂറിൻ്റെ ലേഖനം.
സംസ്ഥാനത്തെ 170 എയ്ഡഡ് കോളേജുകളിൽ പകുതിയോളം ക്രൈസ്തവരുടേതാണെന്നും മുസ്ലീങ്ങള്‍ക്ക് 27 സ്ഥാപനങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ലേഖനത്തിൽ പറയുന്നു.
സംസ്ഥാനത്ത് പകുതിയിലധികം എയ്ഡഡ് സ്കൂളുകളും ക്രൈസ്തവരുടെ നിയന്ത്രണത്തിലാണെന്നും ഇക്കാര്യത്തിൽ മുസ്ലീം വിഭാഗവുമായി ആയിരങ്ങളുടെ വ്യത്യാസമുണ്ട്. കേരള ശാസ്ത്ര സാങ്കേതിക പരിഷത്തിൻ്റെ പഠനം അനുസരിച്ച് സ്വത്തിലും വരുമാനത്തിലും സര്‍ക്കാര്‍ ജോലിയിലെ പ്രാതിനിധ്യത്തിലും ക്രിസ്ത്യാനികളാണ് മുന്നിലെന്നും ഫസൽ ഗഫൂര്‍ ലേഖനത്തിൽ പറയുന്നു.
നരേന്ദ്രൻ കമ്മീഷൻ റിപ്പോര്‍ട്ട് പ്രകാരം പിഎസ്സി നിയമനത്തിൽ മുസ്ലീങ്ങള്‍ വളരെ പിന്നിലാണെന്നും 12 ശതമാനം സംവരണം നല്കിയിട്ടു പോലും സർക്കാര്‍ ജോലിയിലെ പ്രാതിനിധ്യം 10 ശതമാനമേയുള്ളൂ. സംസ്ഥാനത്ത് ക്രൈസ്തവര്‍ ഒരു കാരണവശാലും പിന്നോട്ടല്ല. ഇടതുസര്‍ക്കാര്‍ കേരളത്തിൽ അനുവദിച്ച 900 തസ്തികകളിൽ പതിനായിരത്തിലധികവും കിട്ടിയത് ക്രിസ്ത്യാനികള്‍ക്കാണെന്നും ഫസൽ ഗഫൂര്‍ ലേഖനത്തിൽ കുറിച്ചു.
ക്രൈസ്തവ വിഭാഗത്തിൽ ഉള്‍പ്പെട്ടവരെല്ലാം മുന്നോക്കക്കാരാണെന്ന പ്രചാരണവുമായാണ് സാമ്പത്തിക സംവരണ വിരുദ്ധ സമരത്തെ അവതരിപ്പിക്കുന്നതെന്നും ഇത് തെറ്റാണെന്നും അദ്ദേഹം ലേഖനത്തിൽ കുറിച്ചു. വലിയൊരു ഭാഗം ക്രൈസ്തവരും പിന്നോക്ക, ഗിരിവര്‍ഗ, ദളിത് വിഭാഗക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. വടക്കേ ഇന്ത്യയിലെ ക്രൈസ്തവര്‍ ഗിരിവര്ഗക്കാരായതിനാൽ സംവരണം ലഭിക്കുന്നുണ്ടെന്നും ഫസൽ ഗഫൂര്‍ പറഞ്ഞു. ക്രൈസ്തവരുടെ അവസ്ഥയെ നായന്മാരുമായി താരതമ്യം ചെയ്യരുത്. കേരളത്തിൽ ദളിത് ക്രൈസ്തവര്‍ക്കും ലത്തീൻ കത്തോലിക്കര്‍ക്കും സംവരണമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്നോക്ക സംവരണത്തെ മുസ്ലീം ലീഗും മറ്റു പിന്നോക്കസംഘടനകളും ചേര്‍ന്ന് എതിര്‍ത്ത് ഭിന്നിപ്പുണ്ടാക്കുകയാണെന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നൽകാൻ തീരുമാനിച്ചത് മണ്ഡൽ കമ്മീഷൻ്റെ റിപ്പോര്‍ട്ട് കണക്കിലെടുത്താണെന്നും എന്നാൽ കേരളത്തിൽ സംഭവിച്ചത് മറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. മുന്നോക്കസംവരണത്തെ കോൺഗ്രസും ബിജെപിയും സിപിഎമ്മും പിന്തുണച്ചു. മണ്ഡൽ കമ്മീഷൻ്റെ അടിസ്ഥാനത്തിൽ മുസ്ലീങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. എന്നാൽ കേരളത്തിൽ മണ്ഡലിനു മുൻപുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് ഇത് നടപ്പാക്കിയത്. എംബിബിഎസിന് ഈഴവര്‍ക്ക് ഒൻപത് ശതമാനവും മുസ്ലീങ്ങള്‍ക്ക് എട്ട് ശതമാനവുമാണ് സംവരണ സീറ്റുകള്‍. പിജിയ്ക്ക് ഇത് മൂന്നും രണ്ടുമാണ്. പക്ഷെ മുന്നോക്കക്കാര്‍ക്ക് 10 ശതമാനമാണ് ഇപ്പോള്‍ സംവരണം നല്‍കിയിരിക്കുന്നതെന്നും ഫസൽ ഗഫൂര്‍ വ്യക്തമാക്കി.
ഒബിസി വിഭാഗത്തിൽ ഉള്‍പ്പെടുത്തിയാണ് മുസ്ലീങ്ങള്‍ക്ക് സംവരണം ലഭിക്കുന്നതെന്നും ഈ പട്ടികയിൽ ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുസ്ലീങ്ങളിൽ പകുതി പേര്‍ക്ക് മാത്രമേ സംവരണത്തിന് അര്‍ഹതയുള്ളൂ എന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പഠിക്കാൻ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പുകൾ രണ്ടു കൂട്ടര്‍ക്കും ഒരുപോലെ കിട്ടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post