ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ ആവേശ ജയവുമായി ഇന്ത്യ. ഓസീസ് ഉയർത്തിയ 328 റൺസ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 91 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 89 റൺസ് നേടിയ ൠഷഭ് പന്തും തകർത്തടിച്ചപ്പോൾ ഏറ്റവും വേഗം കുറഞ്ഞ അർദ്ധസെഞ്ചുറിയുമായി നങ്കൂരമിട്ട ചേതേശ്വർ പുജാരയും ഓസീസിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കി.
വിക്കറ്റ് നഷ്ടമാകാതെ നാല് റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 7 റൺസെടുത്ത രോഹിത് ശർമ്മയെ ആദ്യം തന്നെ നഷ്ടമായി. എന്നാൽ തികഞ്ഞ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ശുഭ്മാൻ ഗിൽ ഇന്ത്യൻ പ്രതീക്ഷകളെ ചുമലിലേറ്റിയപ്പോൾ അനുഭവസമ്പത്ത് എന്താണെന്ന് പുജാര ഒരിക്കൽക്കൂടി തെളിയിച്ചു. അർഹിക്കുന്ന സെഞ്ചുറിക്കരികെ ഗിൽ പുറത്തായെങ്കിലും കഴിഞ്ഞ ടെസ്റ്റിലെ അവസാന ഇന്നിംഗ്സ് പന്ത് ആവർത്തിച്ചു. അന്നത്തെ നേരിയ പിഴവിന് പ്രായ്ശ്ചിത്തം ചെയ്ത ഇന്ത്യൻ വിക്കറ്റ് കീപ്പർ 89 റൺസുമായി വിജയ റൺ കുറിച്ചു. നായകൻ രഹാനെ 24ഉം വാഷിംഗ്ടൺ സുന്ദർ 22ഉം റൺസ് നേടി.
ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 369 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 336 റൺസിന് പുറത്തായി. ശാർദുൽ ഠാക്കൂറും വാഷിംഗ്ടൺ സുന്ദറും കാഴ്ചവെച്ച ഗംഭീര പ്രകടനങ്ങൾ ഇന്ത്യക്ക് മുതൽക്കൂട്ടായി. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 294 റൺസിന് പുറത്താക്കാൻ ഇന്ത്യക്ക് സാധിച്ചു. മുഹമ്മദ് സിറാജിന്റെ 5 വിക്കറ്റ് നേട്ടം ശ്രദ്ധേയമായിരുന്നു.
ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. 33 വർഷത്തിന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ ബ്രിസ്ബേനിൽ ഒരു ടെസ്റ്റ് മത്സരം തോൽക്കുന്നത്.
Discussion about this post