ന്യൂഡല്‍ഹി: ബിജെപിയുടെ രാഷ്ട്രീയ ചാണക്യന്‍ അമിത്ഷാ അദ്ധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ പലർക്കും ആശങ്കയായിരുന്നു. പകരം എത്തിയ ജെ പി നദ്ദ അമിത് ഷായോളം വരുമോയെന്നും പലരും സംശയിച്ചിരുന്നു. അദ്ധ്യക്ഷ സ്ഥാനത്ത് നദ്ദ ഇന്ന് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. എ ബി വി പി വഴി രാഷ്ട്രീയ ഇന്നിംഗ്സ് ആരംഭിച്ച 60കാരന്‍ നദ്ദയ്‌ക്ക് പ്രസിഡന്റ് പദവി സുഗമമായിരുന്നില്ല. 2019 ജൂണില്‍ ബി ജെ പിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായ ഉടന്‍ തന്നെ മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നു.
പഴയ സഖ്യകക്ഷിയായ ശിവസേനയുമായുളള ഏറ്റുമുട്ടലിനുശേഷം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞില്ല. പാര്‍ട്ടിക്ക് ജാര്‍ഖണ്ഡില്‍ അധികാരം നഷ്‌ടപ്പെടുകയും ചെയ്‌തു. ഡല്‍ഹിയില്‍ ആം ആദ്‌മിയുടെ കൈയില്‍ നിന്ന് ഭരണം പിടിച്ചെടുക്കാനും പാര്‍ട്ടിക്ക് സാധിച്ചില്ല. ഈ പ്രതിസന്ധികള്‍ക്കിടെ ആയിരുന്നു നദ്ദയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്കുളള വരവ്. വാക്കുകളെക്കാള്‍ പ്രവര്‍ത്തിയിലാണ് കാര്യമെന്ന് ഉറച്ച് വിശ്വസിക്കുന്ന നേതാവായ നദ്ദ അത് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തെളിയിക്കുകയും ചെയ്‌തു.
പ്രവര്‍ത്തകരുടേയും നേതാക്കളുടെയും വിശ്വാസം ഒരുപോലെ പിടിച്ചുപറ്റിയ നദ്ദ താന്‍ കരുത്തനായ പ്രസിഡന്റാണെന്ന് പറയാതെ പറയുകയാണ്. 11 സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പുകളും എട്ട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളുമാണ് ഒരു വര്‍ഷത്തിനുളളില്‍ നദ്ദ നേരിട്ടത്.
ബീഹാറിലെ കടുത്ത നിയമസഭ പോരാട്ടത്തിനൊടുവില്‍ വിജയത്തിന്റെ ക്രെഡിറ്ര് സാക്ഷാല്‍ നരേന്ദ്രമോദി നല്‍കിയത് നദ്ദയ്‌ക്കാണ്. വോട്ടെടുപ്പ് ഫലം പാര്‍ട്ടി പ്രസിഡന്റിന്റെ നേതൃത്വത്തിന്റെയും അദ്ദേഹം നടത്തിയ തന്ത്രങ്ങളുടെയും ഫലമാണെന്നായിരുന്നു നരേന്ദ്ര മോദി പറഞ്ഞത്.
ചുരുക്കം ചിലര്‍ക്ക് മാത്രം ഉന്നത സ്ഥാനത്തേക്ക് എത്താന്‍ പറ്റുന്ന പാര്‍ട്ടിയെന്നാണ് ബി ജെ പി സ്വയം വിശേഷിപ്പിക്കുന്നത്. ആ പാര്‍ട്ടിയുടെ പ്രധാനമന്ത്രി നദ്ദയ്‌ക്ക് നല്‍കിയ അഭിനന്ദനം അദ്ദേഹത്തിന്റെ നേതൃത്വത്തിന് നല്‍കിയ രാഷ്ട്രീയ അംഗീകാരമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. പല സംസഥാനങ്ങളിലേയും ഉപതിരഞ്ഞെടുപ്പ് വിജയം അടക്കമുളളവ നേതൃത്വത്തിന്റെ അളവുകോലായാണ് കണക്കാക്കപ്പെട്ടത്. 12 മാസം ഹോട്ട് സീറ്റിലിരുന്ന നദ്ദയ്‌ക്ക് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും അവകാശപ്പെടാന്‍ സാധിക്കും.നദ്ദാജിയുടെ നേതൃത്വത്തിലാണ് താമര കാശ്‌മീരില്‍ വിരിഞ്ഞ് തെക്കോട്ടും വടക്കുകിഴക്കന്‍ ഭാഗത്തേക്കും വ്യാപിച്ചത് എന്നാണ് മുന്‍ മന്ത്രിയും ദേശീയ വക്താവുമായ ഷാനവാസ് ഹുസൈന്റെ അഭിപ്രായം.
നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ആവശ്യപ്പെട്ട് വിചാരണക്കോടതി
242 ജില്ലാ പഞ്ചായത്തുകളുളളതില്‍ 184 ഇടത്താണ് ബി ജെ പി അരുണാചല്‍ പ്രദേശില്‍ ജയിച്ചത്. ഗുജറാത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും തെലങ്കാനയിലെ ഉപതിരഞ്ഞെടുപ്പിലും എട്ട് സീറ്റുകള്‍ പാര്‍ട്ടി നേടി. ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി ഏഴ് സീറ്റുകളില്‍ ആറെണ്ണവും ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 48 സീറ്റുകളും നേടി ചരിത്രം സൃഷ്ടിച്ചു. ജമ്മു കാശ്‌മീരിലും ഈ വിജയം ആവര്‍ത്തിക്കാന്‍ നദ്ദയ്‌ക്കായി. തൊട്ടുപിന്നാലെ രാജ്യമൊട്ടാകെ പരന്ന കൊവിഡ് നദ്ദയേയും പിടികൂടി.
അമിത്ഷായുടെ കൈയില്‍ നിന്ന് നദ്ദ പ്രസിഡന്റ് പദവി സ്വീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും പാര്‍ട്ടിയില്‍ ഇതുവരെ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഷായുടെ അതേ ശൈലി തന്നെയാണ് നദ്ദയ്‌ക്കും ഉളളത്. കര്‍ണാടക ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും അന്ന് നദ്ദയുടെ നേതൃ മികവ് പാര്‍ട്ടി നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. വെല്ലുവിളികൾ നിറഞ്ഞ തെരഞ്ഞെടുപ്പുകളിൽ നദ്ദയുടെ അടുത്ത ലക്‌ഷ്യം ബംഗാൾ ആണ്.
Discussion about this post