കൊൽക്കത്ത: ‘ജയ് ശ്രീറാം‘ മന്ത്രം ഐക്യത്തിന്റേതെന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ കൊച്ചു മകൻ സി കെ ബോസ്. രാമമന്ത്രത്തോടുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അസഹിഷ്ണുത അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്ര ബോസ് ഐക്യത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു. ആസാദ് ഹിന്ദ് ഫൗജിൽ എല്ലാ മതവിഭാഗങ്ങളിൽ പെട്ടവരെയും അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു. ജയ് ഹിന്ദ് എന്ന ആഹ്വാനത്തിന് സമാനമാണ് ജയ് ശ്രീറാം മന്ത്രമെന്നും സി കെ ബോസ് പറഞ്ഞു. ഐ എൻ എ പോരാളികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ ഒത്തു കൂടിയ സദ്ദസിൽ മമത രാഷ്ട്രീയം കണ്ടത് ശരിയായില്ല.ജയ് ശ്രീറാം മന്ത്രത്തോട് അസഹിഷ്ണുത കാണിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നൂറ്റിയിരുപത്തിയഞ്ചാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ആവേശഭരിതരായ ജനങ്ങൾ ‘ജയ് ശ്രീറാം‘ എന്ന് ഉറക്കെ വിളിച്ചിരുന്നു. ഇതിൽ പ്രകോപിതയായ മമത പ്രസംഗം പൂർത്തീകരിക്കാതെ സ്ഥലം വിട്ടിരുന്നു. മമതയുടെ ഈ പ്രതികരണം വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.
Discussion about this post