ഡൽഹി: കാർഷിക രംഗത്ത് സമഗ്ര പരിഷ്കാരങ്ങൾ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിന് രാഷ്ട്രപതിയുടെ അഭിനന്ദനം. കാർഷിക നിയമങ്ങൾ സമഗ്രമായ ചർച്ചകൾക്ക് ശേഷമാണ് പാർലമെന്റ് പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സ്വാമിനാഥൻ കമ്മീഷന്റെ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ നടപ്പിലാക്കും. ഇത് പ്രകാരം കാർഷിക ഉത്പന്നങ്ങൾക്ക് വിലയുടെ ഒന്നരയിരട്ടി താങ്ങുവില ലഭ്യമാക്കും. കൂടാതെ സംഭരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പത്ത് കോടിയിലധികം വരുന്ന ചെറുകിട കർഷകർക്ക് ഗുണപ്രദമാണ് കേന്ദ്രസർക്കാർ നടപ്പിൽ വരുത്തിയ പരിഷ്കരണങ്ങൾ. ഇതിന് രാജ്യത്തെ ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയുണ്ട്. നിലവിൽ കാർഷിക നിയമങ്ങൾ സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം നിർത്തി വെച്ചിരിക്കുകയാണ്. കോടതിയുടെ നിർദ്ദേശങ്ങളെ സർക്കാർ മാനിക്കുകയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
ചെറുകിട കർഷകരുടെ ഉന്നമനം കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമാണ്. ഇതിനായി പി എം- കിസാൻ സമ്മാൻ നിധി പ്രകാരം 1,13,000 കോടി രൂപ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിച്ചിട്ടുണ്ടെന്നും പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് അറിയിച്ചു.
Discussion about this post