ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് മുന്നിലുണ്ടായ സ്‌ഫോടനത്തിന് ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന് ജയ്‌ഷെ ഉല്‍ ഹിന്ദ് എന്ന സംഘടന. ടെലഗ്രാം പോസ്‌റ്റിലാണ് സംഘടനയുടെ അവകാശവാദം. അതേസമയം രണ്ട് ഇറാന്‍ പൗരന്മാരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയാണ്. ഉത്തരവാദിത്വമേറ്റ സംഘടനയെ കുറിച്ചും അതിന്റെ അവകാശങ്ങളെ കുറിച്ചും പരിശോധിക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ഇസ്രയേലി അംബാസഡറിന് എഴുതിയ ഒരു കത്ത് സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതില്‍ സ്‌ഫോടനം ഒരു ട്രെയിലര്‍ ആണെന്നും ഇതൊരു തുടക്കമായിരിക്കും എന്നും കുറിച്ചിട്ടുണ്ട്. സമീപസ്ഥലത്തെ സിസിടിവി ക്യാമറകളില്‍ ചിലവ പ്രവര്‍ത്തിക്കുന്നില്ല. ലഭ്യമായ സിസിടിവി ദൃശ്യങ്ങളില്‍ ഒരു വാഹനത്തില്‍ നിന്ന് രണ്ടുപേര്‍ ഇറങ്ങിപ്പോകുന്നതായി കാണുന്നുമുണ്ട്. സംഭവത്തില്‍ ഇന്ത്യന്‍ ഏജന്‍സികളെ സഹായിക്കാന്‍ ഇസ്രയേലി അന്വേഷണ സംഘം ഉടനെത്തും.
സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേല്‍ അംബാസഡര്‍ റോണ്‍ മല്‍ക്ക് അഭിപ്രായപ്പെട്ടു. കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ഡല്‍ഹി പൊലീസ് നേരത്തെ ബാറ്ററിയുടെ അവശിഷ്‌ടങ്ങള്‍ ഇവിടെനിന്നും കണ്ടെത്തിയിരുന്നു.
ഇതോടെ വാഹനത്തിലെത്തി സ്‌ഫോടക വസ്‌തു എറിഞ്ഞതാണെന്ന വാദം ദുര്‍ബലമായിരിക്കുകയാണ്. തുടര്‍ന്ന് ഭീകരവാദ വിരുദ്ധ യൂണിറ്റിന് തുടരന്വേഷണം പൊലീസ് കൈമാറി.വെളളിയാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെയാണ് തലസ്ഥാന നഗരത്തിലെ എ.പി.ജെ അബ്‌ദുള്‍കലാം റോഡിലെ ഇസ്രയേലി എംബസിയുടെ സമീപത്ത് സ്‌ഫോടനമുണ്ടായത്. മൂന്ന് കാറുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചതൊഴിച്ചാല്‍ മറ്റ് വലിയ നാശനഷ്‌ടമൊന്നുമുണ്ടായില്ല.
ഇന്ത്യ-ഇസ്രയേല്‍ നയതന്ത്ര ബന്ധത്തിന്റെ ഇരുപത്തൊന്‍പതാം വാര്‍ഷികദിനമായിരുന്നു ഇന്നലെ. രാജ്യത്തെ റിപ്പബ്ളിക് ദിനാഘോഷ ഭാഗമായ ബീറ്റിംഗ് റിട്രീറ്റ് നടക്കുന്ന സമയത്ത് തന്നെയായിരുന്നു സ്‌ഫോടനമുണ്ടായത്. വലിയ സുരക്ഷയായിരുന്നു നഗരത്തില്‍ ഈ സമയം ഏര്‍പ്പെടുത്തിയിരുന്നത്.
Discussion about this post