മലബാര്‍ ലഹളയെ ആസ്‌പദമാക്കി അലി അക്‌ബര്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയാല്‍ ആഷിഖ് അബുവിന്റെ വാരിയംകുന്നന്‍ സിനിമ തിയേറ്റര്‍ കാണില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പൂജ ചടങ്ങ് ഉദ്‌ഘാടനം ചെയ‌്തത് സ്വാമി ചിദാനന്ദപുരി ആണ്.
യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് അലി അക്ബര്‍ ചിത്രം പ്രേരണയാകുമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. മലബാര്‍ ഹിന്ദു വംശഹത്യ ഹിന്ദുവിന്റെ പരാജയത്തിന്റെ ചരിത്രമല്ല, മറിച്ച് ഹൈന്ദവ ജനതയുടെ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ചരിത്രമാണെന്നും സന്ദീപ് വാരിയര്‍ ചൂണ്ടിക്കാട്ടി.
ചരിത്രത്തെ വളച്ചൊടിക്കാതെ സിനിമ എടുക്കാനാണ് ശ്രമിക്കുന്നതെന്നും ഇടത് അനുകൂല കലാകാരന്മാര്‍ ചരിത്രം വളച്ചൊടിച്ച് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസൃതമായാണ് സിനിമ എടുക്കുന്നതെന്നും അലി അക്ബര്‍ പറഞ്ഞു.
അതേസമയം ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് അലി അക്ബര്‍ 1921 നിര്‍മ്മിക്കുന്നത്. മമധര്‍മ്മ എന്ന ബാനറിലാണ് ചിത്രം. സിനിമയില്‍ മുന്‍നിര നായകന്‍മാരുണ്ടാകുമെന്നും ഉടന്‍ പ്രഖ്യാപിക്കുമെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
Discussion about this post