വാഷിംഗ്ടൺ: ഇന്ത്യയിലെ കർഷക നിയമങ്ങളെ അനുകൂലിച്ച് അമേരിക്ക. പുതിയ കർഷക നിയമങ്ങൾ ഇന്ത്യയിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ ആഭ്യന്തര വക്താവ് വ്യക്തമാക്കി. വിപണി മൂല്യവും സ്വകാര്യ നിക്ഷേപവും വർദ്ധിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്യുകയാണെന്നും അമേരിക്ക അറിയിച്ചു.
കാർഷിക മേഖല നവീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതാണ് ബൈഡൻ സർക്കാരിന്റെ ഈ നയമെന്ന് അന്താരാഷ്ട്ര മാധ്യമം നിരീക്ഷിക്കുന്നു. നിയമത്തിനെതിരായ കർഷകരുടെ പ്രതിഷേധങ്ങളും സംശയങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ ഇന്ത്യക്ക് സാധ്യമാകുമെന്നാണ് വിശ്വാസമെന്നും അമേരിക്കൻ വക്താവ് വിശദീകരിച്ചു.
അതേസമയം കർഷക സമരവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ കാനഡ സ്വാഗതം ചെയ്തതായി കേന്ദ്ര മന്ത്രി വി മുരളീധരൻ ലോക്സഭയിൽ അറിയിച്ചു. കാനഡ, അമേരിക്ക, യു.കെ., ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ചില ഇന്ത്യൻ വംശജരുടെ സംഘടനകൾ മാത്രമാണ് കർഷക സമരങ്ങളെ പിന്തുണച്ച് പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ളത്. ഇതിനെ അന്താരാഷ്ട്ര പിന്തുണയായി വ്യാഖ്യാനിക്കേണതില്ല. കർഷക പ്രക്ഷോഭങ്ങൾക്ക് ഒരു വിദേശരാജ്യവും പിന്തുണ നൽകിയിട്ടില്ലെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post