കൊൽക്കത്ത: ഫുട്ബോൾ പ്രേമികളുടെ നാടായ ബംഗാളിൽ ഫുട്ബോളുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഉപമയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണ പരാജയം, അക്രമം, അഴിമതി, വിശ്വാസങ്ങൾക്കെതിരായ നിലപാടുകൾ എന്നിവ കൊണ്ട് ജനങ്ങളെ പൊറുതി മുട്ടിച്ച മമത സർക്കാരിനെ ജനങ്ങൾ ‘റാം കാർഡ്‘ കാട്ടി പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് രാഷ്ട്രീയത്തെ ക്രിമിനൽവത്കരിച്ചു. സർക്കാർ അഴിമതിയുടെ പ്രതീകമായി മാറി. ഭരണ നിർവ്വഹണത്തെയും പൊലീസിനെയും രാഷ്ട്രീയവത്കരിച്ചുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിലെ ഹാൽഡിയയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കർട്ടന് പിന്നിൽ നിന്ന് ഇടത് പക്ഷവും കോൺഗ്രസും തൃണമൂലും ചേർന്ന് സംസ്ഥാനത്തെ രാഷ്ട്രീയ മത്സരത്തിന്റെ അന്തിമഫലത്തെ അട്ടിമറിക്കാൻ ക്രമക്കേടുകൾ ആസൂത്രണം ചെയ്യുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. നന്ദിഗ്രാമിലെ പാവം ജനങ്ങളെയും കർഷകരെയും കൊന്നൊടുക്കിയവരെ തൃണമൂൽ സ്വന്തം തട്ടകത്തിലേക്ക് സ്വീകരിക്കുകയാണ്. ഇതിന് ജനങ്ങളോട് അവർ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തൃണമൂലിനോടും അവരുടെ രഹസ്യ സുഹൃത്തുക്കളോടുമാണ് ബംഗാളിൽ ബിജെപി പോരാടുന്നത്. തൃണമൂലും കോൺഗ്രസും ഇടത് പക്ഷവും ഡൽഹിയിൽ ഒരുമിച്ചു നിന്നാണ് കുതന്ത്രങ്ങൾ മെനയുന്നത്. കേരളത്തെ അഞ്ച് വർഷം കൂടുമ്പോൾ കൊള്ളയടിക്കാൻ ഇടത് പക്ഷവും കോൺഗ്രസും ചേർന്ന് കരാർ ഒപ്പിട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാരത് പെട്രോളിയത്തിന്റെ എൽ പി ജി ഇറക്കുമതി ടെർമിനൽ, പ്രധാനമന്ത്രി ഊർജ്ജ ഗംഗ പദ്ധതിക്ക് കീഴിലെ ദോബി- ദുർഗാപുർ പ്രകൃതി വാതക പൈപ്പ്ലൈൻ, റാണിചാക്കിലെ നാല് വരി ഫ്ലൈഓവർ തുടങ്ങിയവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
Discussion about this post