ന്യൂഡൽഹി: യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെയും പത്നി ജിൽ ബൈഡനെയും ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡൻ്റിനെ ഫോണിൽ നേരിട്ട് ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി രാജ്യത്തേയ്ക്ക് ക്ഷണിച്ചത്. പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യ – യുഎസ് ബന്ധം മെച്ചപ്പെടുത്താനായി ജോ ബൈഡനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തയ്യാറാണെന്ന് അറിയിച്ച പ്രധാനമന്ത്രി പുതിയ യുഎസ് പ്രസിഡൻ്റിന് ആശംസകള്‍ നേര്‍ന്നു.
മേഖലയിലെ വികസന കാര്യങ്ങളും രാഷ്ട്രീയ വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായും ഇന്ത്യയും യുഎസും തമ്മിലുള്ള പരസ്പര ബന്ധം ജനാധിപത്യമൂല്യങ്ങളിലും തന്ത്രപരമായ താത്പര്യങ്ങളിലും അധിഷ്ഠിതമാണെന്ന് ഇരുനേതാക്കളും വ്യക്തമാക്കിയതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്തോ പസഫിക് മേഖലയിലെ സുസ്ഥിര വികസനത്തിനായി സമാനമായ താത്പര്യമുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഇരുനേതാക്കളും തീരുമാനിച്ചു. കാലാവസ്ഥാ മാറ്റം ചെറുക്കാൻ ഒരുമിച്ച് പ്രയത്നിക്കുമെന്ന് വ്യക്തമാക്കിയ മോദി പാരിസ് ഉടമ്പടിയുമായി സഹകരിക്കാൻ തീരുമാനിച്ച യുഎസ് നടപടിയെ സ്വാഗതം ചെയ്തു.
Discussion about this post