ഡൽഹി: മുസ്ലീം പുരുഷന് വിവാഹ മോചനം നേടാതെ ഒന്നിലധികം വിവാഹം കഴിക്കാം, എന്നാൽ മുസ്ലീം സ്ത്രീക്ക് അത് പാടില്ലെന്ന് കോടതി. പഞ്ചാബ് & ഹരിയാന ഹൈക്കോടതിയുടേതാണ് വിധി. ജീവിതത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച മുസ്ലീം ദമ്പതികളുടെ അപേക്ഷ പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് അൽക സരിന്റെ നിരീക്ഷണം.
തങ്ങൾ പ്രായപൂർത്തിയായ മുസ്ലീം വിശ്വാസികളാണ്. നിരവധി വർഷങ്ങളായി പരസ്പരം പ്രണയത്തിലായിരുന്നു. 2021 ജനുവരി 19 ന് നിക്കാഹ് നടത്തിയെന്നും വിവാഹം സാധുവായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ദമ്പതികളുടെ അപേക്ഷ.
എന്നാൽ യുവതി ആദ്യത്തെ ഭര്‍ത്താവില്‍ നിന്ന് മുസ്‌ലിം വ്യക്തി നിയമപ്രകാരം അഥവാ 1939ലെ മുസ്‌ലിം വിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വിവാഹമോചനം നേടിയിട്ടുണ്ടോ എന്ന കാര്യം വ്യക്തത വരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ആദ്യ പങ്കാളിയിൽ നിന്നും നിയമപരമായി വിവാഹ മോചനം നേടാതെ ദമ്പതികളെന്ന നിലയിൽ അപേക്ഷകര്‍ക്ക് സരക്ഷണം നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഒരു മുസ്ലീം പുരുഷന് തന്റെ മുന്‍ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടാതെ ഒന്നിലധികം തവണ വിവാഹം കഴിക്കാം. എന്നാൽ ഇത് ഒരു മുസ്ലീം സ്ത്രീക്ക് ബാധകമല്ലെന്നും കോടതി പറഞ്ഞു.
Discussion about this post