കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് പിന്തുണയുമായി ആയിരങ്ങള്‍. മുംബൈ ബാന്ദ്രയിലുള്ള താരത്തിന്റെ വീടിനു പുറത്താണ് ആരാധകര്‍ തടിച്ചുകൂടിയത്. ഏറെ പ്രശസ്തമായ ‘സച്ചിന്‍, സച്ചിന്‍’ എന്ന മുദ്രാവാക്യം മുഴക്കിയാണ് ആരാധകര്‍ സ്ഥലത്ത് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കര്‍ഷക സമരത്തിന് രാജ്യാന്തര ശ്രദ്ധ ലഭിച്ചതിനെ തുടര്‍ന്നാണ് സച്ചിന്‍ അടക്കമുള്ള ക്രിക്കറ്റര്‍മാരും സിനിമാ പ്രവര്‍ത്തകരും കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തത്.
ഇതേ തുടര്‍ന്ന് സച്ചിന്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തിനു പിന്തുണ അര്‍പ്പിച്ച് ആരാധകര്‍ പ്രകടനം നടത്തിയത്. പോപ് ഗായിക റിഹാനയാണ് രാജ്യാന്തര തലത്തില്‍ ആദ്യമായി കര്‍ഷക സമരങ്ങളെപ്പറ്റി ട്വീറ്റ് ചെയ്തത്. പിന്നീട് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്, മുന്‍ പോണ്‍ താരം മിയ ഖലീഫ, അമേരിക്കന്‍ വൈസ് പ്രസിഡന്‍്റ് കമല ഹാരിസിന്റെ അനന്തരവള്‍ മീന ഹാരിസ്, അമേരിക്കന്‍ വ്ലോഗര്‍ അലാന്‍ഡ കെര്‍ണി, യൂട്യൂബര്‍ ലിലി സിംഗ് തുടങ്ങിയവര്‍ പിന്നീട് കര്‍ഷകരെ അനുകൂലിച്ച് ട്വീറ്റ് ചെയ്തിരുന്നു.
കര്‍ഷകര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും പരിഹാരം കാണാന്‍ ഇന്ത്യക്ക് അറിയാമെന്നുമാണ് ട്വീറ്റുകളുടെ സാരാംശം. പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട എന്നും ട്വീറ്റുകളില്‍ സൂചിപ്പിക്കുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, രോഹിത് ശര്‍മ്മ, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍, ഹര്‍ദ്ദിക് പാണ്ഡ്യ, സുരേഷ് റെയ്ന, അനില്‍ കുംബ്ലെ, പ്രഗ്യാന്‍ ഓജ തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങള്‍ വിഷയത്തില്‍ കേന്ദ്രത്തെ അനുകൂലിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് റ്റീം പരിശീലകന്‍ രവി ശാസ്ത്രിയും വിഷയത്തില്‍ കേന്ദ്രത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു. കോലി, രഹാനെ, ഹര്‍ദ്ദിക്, രോഹിത് എന്നിവര്‍ ഇന്ത്യ ടുഗദര്‍ എന്ന ഹാഷ്‌ടാഗ് മാത്രമാണ് ഉപയോഗിച്ചത്. മറ്റുള്ളവര്‍ ഇന്ത്യ ടുഗദര്‍, ഇന്ത്യ എഗൈന്‍സ്റ്റ് പ്രോപ്പഗണ്ട എന്നീ രണ്ട് ഹാഷ്ടാഗുകളും ഉപയോഗിച്ചിട്ടുണ്ട്. രാജ്യത്തിന് പിന്തുണയുമായി രംഗത്തെത്തിയവരെയെല്ലാം സൈബർ ആക്രമണം നടത്തിയാണ് ഖാലിസ്ഥാൻ പാകിസ്ഥാൻ മാവോ ലിബറലുകൾ എതിർത്തത്.
Discussion about this post