തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ് സി റാങ്ക് ജേതാക്കളുടെ സമരം അവസാനിപ്പിക്കുന്നതിനായി ഡിവൈഎഫ്ഐ മുന്‍കയ്യെടുത്ത് നടത്തിയ പാരജയം. ബാഹ്യഇടപെടൽ ഉണ്ടായതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്.
ഉദ്യോഗാർഥികൾ ഉന്നയിച്ച ചില കാര്യങ്ങൾ അപ്രായോഗികമായിരുന്നുവെന്നാണ് ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചത്. അസോസിയേഷൻ പ്രതിനിധികളുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷും സെക്രട്ടറി എ.എ.റഹിമും ആണ് ചർച്ച നടത്തിയത്.
ചർച്ച പരാജയപ്പെട്ടതോടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം 18-ാം ദിവസവും ശക്തമായി തുടരും.
മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചതിനെ തുടർന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു ചർച്ച. സമരത്തെയും സമര നേതൃത്വത്തേയും ഇതുവരെ തള്ളിപ്പറഞ്ഞ സർക്കാർ അർദ്ധരാത്രി ചർച്ച വിളിച്ചതിൻറെ സത്യാവസ്ഥ പുറത്തുവന്നിട്ടില്ല.
തസ്തിക സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിൽ നിന്ന് ഉറപ്പ് കിട്ടിയില്ലെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി. ചർച്ചയിൽ തീരുമാനമാകാത്തതിനാൽ സമരം തുടരുമെന്നും അസോസിയേഷൻ അറിയിച്ചു.
Discussion about this post