ഡൽഹി: രാജ്യം കൊവിഡിൽ നിന്ന് കരകയറുമ്പോഴും കേരളത്തിലെ കണക്കുകൾ ആശങ്ക സൃഷ്ടിക്കുന്നു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറഞ്ഞ് വരുമ്പോൾ കേരളത്തിലെ സ്ഥിതി ഗുരുതരമാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം രാജ്യത്ത് ആയിരത്തിനു മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏക സംസ്ഥാനമാണ് കേരളം.
കേരളത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 5281 കേസുകളാണ്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 652 പേർക്ക് മാത്രമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 1,35,926 പേരാണ് രോഗം ബധിച്ച് ചികിത്സയിൽ ഉള്ളത്. 63,961 രോഗികളാണ് കേരളത്തിലുള്ളത്. രാജ്യത്തെ മൊത്തം രോഗബാധയുടെ 45 ശതമാനമാണിത്.
കഴിഞ്ഞ ദിവസം രാജ്യത്തെ 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരാള്‍പോലും കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ല. എന്നാൽ കേരളത്തിൽ മരണങ്ങളും തുടരുകയാണ്. ഏറ്റവും കൂടുതല്‍പേര്‍ കുത്തിവയ്പ്പെടുത്ത സംസ്ഥാനം ഉത്തര്‍പ്രദേശാണ്. ഇക്കാര്യത്തിലും കേരളം പിന്നിലാണ്.








