ശ്രീനഗർ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ വധിക്കാൻ പാകിസ്ഥാനിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നതായി അറസ്റ്റിലായ ലഷ്കർ ഭീകരന്റെ വെളിപ്പെടുത്തൽ. ഈമാസം ആറിന് അറസ്റ്റിലായ ഷോപ്പിയാന്‍ സ്വദേശിയായ ജെയ്‌ഷെ ഭീകരന്‍ ഹിദായത്തുല്ല മാലിക്കില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.
പാക് നിർദ്ദേശ പ്രകാരം ഡോവലിനെ ലക്ഷ്യമിട്ടുകൊണ്ട് സര്‍ദാര്‍ പട്ടേല്‍ ഭവനിലും, ഡല്‍ഹിയിലെ മറ്റിടങ്ങളില്‍ വച്ചും ഗൂഢാലോചനകള്‍ നടത്തിയിരുന്നു. 2019 മേയ് 24ന് ശ്രീനഗറില്‍ നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലെത്തിയെന്നും, അജിത് ഡോവലിന്റെ ഓഫീസും സുരക്ഷാ സന്നാഹങ്ങളും വീഡിയോയില്‍ പകര്‍ത്തിയ ശേഷം വാട്‌സാപ്പ് വഴി പാകിസ്ഥാനിലുള്ളവര്‍ക്ക് അയച്ചുകൊടുത്തിരുന്നതായും ഹിദായത്തുല്ല മാലിക് അന്വേഷണ സംഘത്തോട് ഏറ്റു പറഞ്ഞു.
ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ലഷ്കർ ഭീകരൻ സഹൂർ അഹമ്മദും ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ ചാവേര്‍ ആക്രമണത്തിന് മാലിക് കാര്‍ തന്നിരുന്നുവെന്നും നവംബറില്‍ ജമ്മു കാശ്മീര്‍ ബാങ്കില്‍ നിന്ന് 60 ലക്ഷം കൊള്ളയടിച്ചതായും ഇയാള്‍ വെളിപ്പെടുത്തി.
ഭീകരരുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അജിത് ഡോവലിന്റെ ഓഫീസിന്റെയും വീടിന്റെയും സുരക്ഷ വർദ്ധിപ്പിച്ചു.
Discussion about this post