തിരുവനന്തപുരം: 2019-ലെ കേരളാ സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ്.ഹരീഷിന്റെ ‘മീശ’ നോവൽ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹമായി. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരങ്ങള്‍. ഹാസ സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ഈശ്വരന്‍ മാത്രം സാക്ഷി എന്ന പുസ്തകത്തിലൂടെ സത്യന്‍ അന്തിക്കാട് അര്‍ഹനായി.
സാഹിത്യ അക്കാദമിയുടെ 2019-ലെ വിശിഷ്ടാംഗത്വത്തിന് പി.വല്‍സലയും വി.പി.ഉണ്ണിത്തിരിയും അര്‍ഹരായി. 50,000 രൂപയും സ്വര്‍ണ്ണപതക്കവും ഫലകവുമാണ് സമ്മാനം. എന്‍ കെ ജോസ്, പാലക്കീഴ് നാരായണന്‍, പി അപ്പുക്കുട്ടന്‍, റോസ് മേരി, യൂ കലാനാഥന്‍, സി പി അബൂബക്കര്‍ എന്നിവര്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടി.
പി.രാമന്‍ (കവിത-രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്), എം.ആര്‍.രേണുകുമാര്‍ (കവിത-കൊതിയന്‍), വിനോയ് തോമസ് (ചെറുകഥ-രാമച്ചി), സജിത മഠത്തില്‍ (നാടകം-അരങ്ങിലെ മത്സ്യഗന്ധികള്‍, ജിഷ അഭിനയ (നാടകം-ഏലി ഏലി ലമാ സബക്താനി), ഡോ.കെ.എം.അനില്‍ (സാഹിത്യ വിമര്‍ശനം-പാന്ഥരും വഴിയമ്പലങ്ങളും), ജി.മധുസൂദനന്‍ (വൈജ്ഞാനിക സാഹിത്യം-നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി), ഡോ.ആര്‍.വി.ജി.മേനോന്‍ (വൈജ്ഞാനിക സാഹിത്യം-ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം), എം.ജി.എസ്.നാരായണന്‍ (ജീവചരിത്രം/ആത്മകഥ-ജാലകങ്ങള്‍: ഒരു ചരിത്രാന്വേഷിയുടെ വഴികള്‍ കാഴ്ചകള്‍), അരുണ്‍ എഴുത്തച്ഛന്‍ (യാത്രാവിവരണം- വിശുദ്ധപാപങ്ങളുടെ ഇന്ത്യ), കെ.അരവിന്ദാക്ഷന്‍ (വിവര്‍ത്തനം-ഗോതമബുദ്ധന്റെ പരിനിര്‍വ്വാണം), കെ.ആര്‍.വിശ്വനാഥന്‍ (ബാലസാഹിത്യം-ഹിസാഗ), സത്യന്‍ അന്തിക്കാട് (ഹാസസാഹിത്യം- ഈശ്വരന്‍ മാത്രം സാക്ഷി) എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി.
2019-ലെ കേരള സാഹിത്യ അക്കാദമി എന്‍ഡോവ്മെന്റ് അവാര്‍ഡുകളും പ്രഖ്യാപിച്ചു. പ്രൊഫ.പി.മാധവന്‍ (ഐ.സി.ചാക്കോ അവാര്‍ഡ്), ഡി.അനില്‍കുമാര്‍ (കനകശ്രീ അവാര്‍ഡ്), ബോബി ജോസ് കട്ടിക്കാട് (സി.ബി.കുമാര്‍ അവാര്‍ഡ്), അമല്‍ (ഗീതാ ഹിരണ്യന്‍ അവാര്‍ഡ്), സന്ദീപാനന്ദ ഗിരി (കെ.ആര്‍.നമ്പൂതിരി അവാര്‍ഡ്), സി.എസ്.മീനാക്ഷി (ജി.എന്‍.പിളള അവാര്‍ഡ്), ഇ.എം.സുരജ (തുഞ്ചന്‍സ്മാരക പ്രബന്ധ മത്സരം) എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായി.
Discussion about this post