പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ചാനല്‍ ചര്‍ച്ചയ്ക്കിടെ ഉയര്‍ത്തിയ ഡി വൈ എഫ് ഐ നേതാവ് ജെയ്ക്ക് സി തോമസിനെ ചാനൽ ചർച്ചയിൽ നിർത്തി പൊരിച്ച് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ലയ. ലയയുടെ വാക്കുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണിപ്പോള്‍.
സമരക്കാരും പ്രതിപക്ഷ സംഘടനകളും കൂട്ടുചേര്‍ന്ന് പ്രതിഷേധം നടത്തുന്നത് ചൂണ്ടിക്കാണിച്ച ജെയ്ക്കിനോട്, കഴിഞ്ഞ രണ്ടരവര്‍ഷമായി തങ്ങള്‍ നിരവധി തവണ പരാതിയും നിവേദനങ്ങളുമായി താങ്കള്‍ ഉള്‍പ്പടെയുള്ള നേതാക്കളെ കാണാനെത്തിയെന്നും എന്താണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി നിങ്ങള്‍ ചെയ്തതെന്ന് ഇവിടെ പറയാനാവുമോ എന്ന നേരിട്ടുള്ള ചോദ്യം ലയ ഉന്നയിക്കുകയായിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളെ വന്നു കണ്ടിരുന്നുവെന്ന് ജെയ്ക്ക് സമ്മതിച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധി കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് എത്തിയതെന്ന് ഡി വൈ എഫ് ഐ നേതാവ് പറഞ്ഞപ്പോള്‍ കാലാവധി നീട്ടുന്നത് മാത്രമല്ല റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ക്ക് വേഗത പോര എന്ന പരാതിയാണ് തങ്ങള്‍ പ്രധാനമായും അന്ന് ഉന്നയിച്ചതെന്ന് ലയ തിരിച്ചടിച്ചു.
തുടര്‍ന്ന് സംസാരിച്ച ജെയ്ക് നിയമനങ്ങള്‍ക്ക് വേഗത പോര എന്ന ലയയുടെ പരാതി വി എസ് സര്‍ക്കാരിന്റെ നിയമനവുമായി ചേര്‍ത്തുവച്ചാല്‍ ശരിയാണെന്ന് സമ്മതിച്ചു, എന്നാല്‍ നിയമനം കുറയാന്‍ കാരണം കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുള്ള വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസില്‍ നിന്നും പത്താം ക്ലാസായി ഉയര്‍ത്തിയത് കാരണമാണെന്ന് ആരോപിച്ചു. ഇത് മനസിലാക്കാതെ പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന് സമരം നടത്തുന്നതിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സമരക്കാര്‍ക്ക് യു ഡി എഫ് എന്നോ എല്‍ ഡി എഫ് എന്നോ ഇല്ലെന്നും ജോലിയാണ് തങ്ങളുടെ പ്രശ്നമെന്നും ലയ നേതാവിന് മറുപടി നൽകി.
സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്തവരുമായി ഡി വൈ എഫ് ഐ മുന്‍കൈ എടുത്ത് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതു പരാജയപ്പെട്ടതോടെയാണ് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ സമരക്കാരുമായി ചേര്‍ന്ന് പ്രതിഷേധം കടുപ്പിച്ചത്. ഇതിന്റെ ഫലമായി യൂത്ത് കോണ്‍ഗ്രസ് നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ്.
താത്കാലിക ജീവനക്കാരെ വിവിധ ഇടങ്ങളില്‍ സ്ഥിരപ്പെടുത്തുവാനുള്ള സര്‍ക്കാര്‍ തീരുമാനം കൂടി പുറത്ത് വന്നതോടെയാണ് സമരത്തിന് തീഷ്ണത കൂടിയത്.
Discussion about this post