ലക്‌നൗ: ഉത്തർപ്രദേശിൽ പാമ്പ് കടിയെ തുടർന്ന് 24 കാരൻ ചികിത്സ തേടിയത് അഞ്ച് തവണ. ഫത്തേപൂർ സ്വദേശിയായ വികാസ് ദുബേയെ ആണ് പാമ്പ് സ്ഥിരമായി ആക്രമിക്കുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെയാണ് വികാസിന് അഞ്ച് തവണ പാമ്പ് കടിയേറ്റിരിക്കുന്നത്. ഈ സംഭവം ഡോക്ടർമാരിലും അമ്പരപ്പുളവാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം രണ്ടാം തിയതി രാത്രിയായിരുന്നു ആദ്യമായി വികാസിന് പാമ്പ് കടിയേറ്റത്. ഇതേ തുടർന്ന് സമീപത്തെ സ്വകാര്യ നഴ്‌സിംഗ് ഹോമിൽ ചികിത്സ തേടി. രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം തിരികെ വീട്ടിൽ എത്തി. പാമ്പ് കടിയേറ്റത് സാധാരണ സംഭവം ആണെന്നായിരുന്നു വീട്ടുകാരും ധരിച്ചിരുന്നത്. എന്നാൽ പിന്നീട് നടന്ന സംഭവങ്ങൾ എല്ലാവരെയും ഞെട്ടിപ്പിക്കുന്ന തരത്തിൽ ആയിരുന്നു.
ജൂൺ പത്തിന് വികാസിന് വീണ്ടും പാമ്പിന്റെ കടിയേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തിന് ശേഷം പാമ്പിനെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ചികിത്സയ്ക്ക് ശേഷം വീട്ടിൽ എത്തിയ വികാസിനെ ജൂൺ 17 ന് വീണ്ടും പാമ്പ് കടിയേൽക്കുകയായിരുന്നു. പിന്നീട് ജൂൺ 22 നും ജൂൺ 28 നും പാമ്പ് കടിയേറ്റു. ഇതിനിടെ അമ്മായുടെ സഹോദരിയുടെ വീട്ടിലേക്ക് വികാസ് മാറി താമസിച്ചിരുന്നു. എന്നാൽ ഇവിടെവച്ചും പാമ്പ് കടിയേൽക്കുകയായിരുന്നു.
രണ്ടാമത്തെ സംഭവത്തിന് ശേഷം അതീവ ജാഗ്രതയിൽ ആയിരുന്നു വികാസ്. പാമ്പ് വരാതിരിക്കാൻ വീട്ടിലും പരിസരങ്ങളിലും മരുന്നുൾപ്പെടെ തെളിച്ചിരുന്നു. മറ്റ് മുൻകരുതലുകളും സ്വീകരിച്ചിരുന്നു. എന്നാൽ ഇതൊന്നും പ്രയോജനം കണ്ടില്ല.
അതേസമയം ആദ്യമായാണ് ഇത്തരത്തിൽ തുടർച്ചയായി പാമ്പ് കടിയേൽക്കുന്ന സംഭവം ഉണ്ടാകുന്നത് എന്ന് വികാസിനെ ചികിത്സ ഡോക്ടർ ജവഹർലാൽ പറഞ്ഞു. എല്ലാ പ്രാവശ്യവും ആന്റി വെനം ഇൻജക്ഷനുകളും മരുന്നുകളും ആണ് നൽകാറുള്ളത്. തുടർച്ചയായി പാമ്പ് കടിയേൽക്കുന്ന പശ്ചാത്തലത്തിൽ വലിയ ഭയത്തിലാണ് വികാസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post