എറണാകുളം: ആർഡിഎക്‌സ് സിനിമാ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. നിർമാണ ചിലവ് പെരുപ്പിച്ച് കാണിച്ച് വാഗ്ദാനം ചെയ്ത ലാഭ വിഹിതം നൽകിയില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം ആണ് പരാതി നൽകിയത്. തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്.
നിർമാതാക്കളായ സോഫിയ പോൾ, ജയിംസ് പോൾ എന്നിവർക്കെതിരെയാണ് പരാതി നൽകയിരിക്കുന്നത്. ആറ് കോടി രൂപയാണ് സിനിമയ്ക്കായി നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്. 30 ശതമാനം ലാഭ വിഹിതം നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും എന്നാൽ, മുടക്ക് മുതൽ പോലും നിരന്തരം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സിനിമാ നിർമാണത്തിന് മുൻപ് 13 കോടിയാണ് നിർമാണ ചിലവെന്നാണ് നിർമാതാക്കൾ പറഞ്ഞിരുന്നത്. ആറ് കോടി രൂപ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ബാക്കി 7 കോടി സോഫിയപോളും ജയിംസ് പോളും എടുക്കുമെന്നും പറഞ്ഞിരുന്നു. 7:30 അനുപാതത്തിൽ ലാഭവിഹിതം നൽകാമെന്നാണ് ഇരുവരും പറഞ്ഞിരുന്നത്. എന്നാൽ, ചിത്രം പൂർത്തിയായതോടെ 23 കോടിയോളം ചിലവായതായി നിർമാതാക്കൾ അറിയിക്കുകയായിരുന്നു.
താൻ നൽകിയ ആറ് കോടി രൂപ പോലും നിരന്തരം ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് തിരികെ നൽകിയത്. ലാഭവിഹിതവും ഇത്തരത്തിൽ പലതവണയായി ആവശ്യപ്പെടേണ്ടി വന്നു. എന്നാൽ, മൂന്ന് കോടി മാത്രമേ തരാനാകൂ എന്നാണ് അവർ പറഞ്ഞത്. ഇതോടെ ഓഡിറ്റ് റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും നൽകാൻ നിർമാതാക്കൾ തയ്യാറായില്ലെന്നും പരായതിയൽ പറയുന്നു.
താൻ തേഡ് പാർട്ടിയാണെന്നും അതുകൊണ്ട് തന്നെ സാമ്പത്തിക കണക്കുകൾ തന്നെ കാണിക്കേണ്ട ആവശ്യമില്ലെന്നുമാണ് നിർമാതാക്കൾ പറഞ്ഞത്. ഇതേതുടർന്നാണ് അഞ്ജന പോലീസിൽ പരാതി നൽകിയത്.
Discussion about this post