ഡൽഹി: ഇലക്ട്രോണിക്‌സ് ഘടകഭാഗങ്ങളുംമറ്റും രാജ്യത്ത് നിർമിച്ച് സ്വയംപര്യാപ്തത നേടുന്നതിന് കേന്ദ്ര സർക്കാർ അവതരിപ്പിച്ച പിഎൽഐ സ്‌കീമിൽ ടെലികോം, നെറ്റ് വർക്ക് ഉപകരണങ്ങളുടെ നിർമാണത്തിനും ആനുകൂല്യം പ്രഖ്യാപിച്ചു. പദ്ധതിപ്രകാരം അഞ്ചുവർഷത്തിനുള്ളിൽ 12,195 കോടി രൂപയാണ് ചെലവഴിക്കുക. ഏപ്രിൽ ഒന്നിന് പദ്ധതിക്ക് തുടക്കമാകുമെന്ന് കേന്ദ്ര ഇൻഫോർമേഷൻ ടെക്‌നോളജി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
ടെലികോം മേഖലയിൽ പദ്ധതി നടപ്പാക്കുന്നതിലൂടെ 2.4ലക്ഷംകോടി രൂപയിലധികംമൂല്യമുള്ള ഉത്പന്നങ്ങൾ നിർമിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. രണ്ടുലക്ഷംകോടി രൂപയുടെ കയറ്റുമതിയും പ്രതീക്ഷിക്കുന്നുണ്ട്.
കോർ ട്രാൻസ്മിഷൻ ഉപകരണങ്ങൾ, 4ജി, 5ജി നെക്‌സ്റ്റ് ജനറേഷൻ റേഡിയോ ആക്‌സസ് നെറ്റ് വർക്ക്, വയർലെസ് എക്യുപ്‌മെന്റ് തുടങ്ങിയവയുൾപ്പടെ നിർമിച്ച് ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ആഗോളകേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
മൊബൈൽ നിർമാണമേഖലയിൽ പദ്ധതി നടപ്പാക്കിയതിലൂടെ 20,000 പേർക്ക് നേരിട്ട് ജോലി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. അടുത്തവർഷം ഒരുലക്ഷത്തോളം പേർക്ക് നേരിട്ടും മൂന്നുലക്ഷംപേർക്ക് പരോക്ഷമായും ഈ മേഖലയിൽ തൊഴിൽ ലഭിക്കും. ലാപ്‌ടോപ്, ടാബ്ലെറ്റ് പിസി എന്നിവയുടെ പ്രാദേശിക ഉത്പാദനംവർധിപ്പിക്കുന്നതിനുള്ള പദ്ധതിയും ഉടനെ പ്രഖ്യാപിക്കും. 3000 കോടി രൂപയുടെ നിക്ഷേപം പദ്ധതിയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
Discussion about this post