പുതുച്ചേരി : സഭയിൽ വിശ്വാസം തെളിയിക്കാൻ മണിക്കൂറുകള്‍മാത്രം ശേഷിക്കെ രണ്ട് എംഎല്‌എമാര് കൂടി മറുകണ്ടംചാടി. ഇതോടെ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ന്യൂനപക്ഷമായി. മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ലക്ഷ്മി നാരായണനും ഡിഎംകെ നേതാവ് കെ വെങ്കിടേശനും എംഎൽഎ സ്ഥാനം രാജിവച്ചു.
ഇതോടെ 26 അംഗ സഭയിൽ ഭരണപക്ഷത്തിന്റെ അംഗബലം 12 ആയി. സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങി. പ്രതിപക്ഷത്ത് ബിജെപി അനുകൂലികളായ മൂന്ന് നോമിനേറ്റഡ് അംഗങ്ങളടക്കം 14 പേരുണ്ട്. നാരായണസ്വാമി സര്‍ക്കാര്‍ സഭയെ അഭിമുഖീകരിക്കുമോ രാജിവയ്ക്കുമോ എന്നതില് വ്യക്തതയായിട്ടില്ല. ഞായറാഴ്ച രാത്രി ചേര്‍ന്ന കോണ്‍ഗ്രസ്–-ഡിഎംകെ നിയമസഭാ കക്ഷിയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ പിരിഞ്ഞു.
തിങ്കളാഴ്ച നിയമസഭ ചേരും മുമ്പ് വീണ്ടും യോഗം ചേരും. വിശ്വാസവോട്ടെടുപ്പില്‍ സ്പീക്കര്‍ അനുകൂലമായി നിന്നില്ലെങ്കില്‍ രാജിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി വി നാരായണസ്വാമി. നോമിനേറ്റഡ് ബിജെപി എംഎല്‍എമാര്‍ക്ക് വോട്ടവകാശം അനുവദിക്കരുതെന്ന കോണ്‍ഗ്രസ് ആവശ്യം സ്പീക്കര്‍ അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചാവും വിശ്വാസവോട്ട്.
തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കെ രാഷ്ട്രപതിഭരണത്തിലേക്ക് അടുക്കുകയാണ് പുതുച്ചേരി. ഏഴ് എം.എല്‍.എമാര്‍ രാജിവച്ചതിനാല്‍ ആകെ നിയമസഭാംഗങ്ങളുടെ എണ്ണം 26 ആണ്. കോണ്‍ഗ്രസ് എം.എല്‍.എ. ലക്ഷ്‌മിനാരായണന്‍, ഡി.എം.കെ. എം.എല്‍.എ. വെങ്കടേശന്‍ എന്നിവരാണു രാജി വച്ചത്.
Discussion about this post