ബംഗലൂരു: കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ സ്ഫോടനം. ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഗ്നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവർത്തനം തുടരുകയാണ്.
ക്വാറികളില്‍ ഉപയോഗിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. കർണ്ണാടകയിൽ അനധികൃത ക്വാറികൾക്കും സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതിനുമെതിരെ സർക്കാർ നടപടി ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. പൊലീസിനെ ഭയന്ന് സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത് എന്നാണ് സൂചന.
നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച സ്ഫോടകവസ്തുക്കളാണ് അപകടമുണ്ടാക്കിയതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ണാടക മന്ത്രി സുധാകര്‍ അറിയിച്ചു. സംഭവത്തിന് പിന്നിൽ അട്ടിമറിയുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post