ഇസ്ലാമാബാദ്:പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഗോത്രമേഖലയിൽ നാല് ഉദ്യോഗസ്ഥരെ ഭീകരർ കൊലപ്പെടുത്തി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാല് സ്ത്രീകൾ കൊല്ലപ്പെടുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഈ പ്രദേശത്തിന്റെ അതിർത്തി അഫ്ഗാനിസ്ഥാനാണ്. നോർത്ത് വസീറിസ്ഥാൻ ജില്ലയിലെ മിർ അലി പട്ടണത്തിനടുത്തുള്ള ഇപി ഗ്രാമത്തിലാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ ഇക്ബാൽ ഖാൻ പറഞ്ഞു. അക്രമികളെ പിടികൂടാനായി പോലീസ് പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. ജില്ലാ പോലീസ് മേധാവി ഷാഫി ഉല്ലാ ഖാൻറെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ആക്രമണത്തിന് ശേഷം ഭീകരർ സമീപത്തെ കുന്നുകളിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.ആക്രമത്തിൽ പരിക്കേറ്റ സബൗണിന് പാകിസ്ഥാൻ ചാരിറ്റി സംഘടനയുമായി ബന്ധമുണ്ടെന്ന് അധികൃതർ പറഞ്ഞു.പാക്സ്ഥാനിലെ പ്രശസ്തമായ ഒരു എൻജിഒ സംഘടനയിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ട വനിതകൾ. സ്ത്രീകൾക്ക് അവരുടെ വീട്ടിൽ വെച്ചു ബിസിനസ്സ് ചെയ്യാൻ പരിശീലിപ്പിക്കുകയാണ് ഈ സംഘടനയുടെ പ്രവർത്തനം.സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുന്നു.
കൊല്ലപ്പെട്ട വനിതാ പ്രവർത്തകർ മിർ അലിയിൽ നിന്ന് ഖൈബർ പഷ്തുൻഖ്വയിലെ ബന്നു പട്ടണത്തിലേക്ക് പോവുന്നതിനിടെയായിരുന്നു ആക്രമണം. സ്ത്രീകളുടെ വരവിനെക്കുറിച്ച് തീവ്രവാദികൾക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും അവർക്കായി കാത്തിരിക്കുകയായിരുന്നുവെന്നും പോലീസ് സൂചന നൽകുന്നു.
Discussion about this post