മുംബൈ: ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിലിറങ്ങുന്നു. കൊവിഡ് ലോക്ക്ഡൗൺ മൂലം കഴിഞ്ഞ വർഷം പാതിയിൽ നിർത്തിയ റോഡ് സുരക്ഷാ ലോക സീരീസ് പുനരാരംഭിക്കാൻ തീരുമാനമായി. മാര്‍ച്ച് 5 ന് റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ലെജൻഡ്സ് ബംഗ്ലാദേശ് ലെജൻഡ്സിനെ നേരിടും.
മാര്‍ച്ച് 7 ന് ഇംഗ്ലണ്ട് ലെജൻഡ്സും ബംഗ്ലാദേശ് ലെജൻഡ്സുമായാണ് മത്സരം. മാർച്ച് 9ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. കഴിഞ്ഞ വർഷം ടൂർണമെന്റിൽ കളിച്ച ഓസ്ട്രേലിയൻ ലെജൻഡ്സ് ഇക്കുറി കളിക്കുന്നില്ല. കൊവിഡ് യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് ഇത്. പകരമാണ് ബംഗ്ലാദേശ് ടീം കളിക്കുന്നത്.
ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍സ് മാര്‍ച്ച് 17, 19 തീയതികളില്‍ നടക്കും. മാർച്ച് 21നാണ് ഫൈനൽ. എല്ലാ മത്സരങ്ങളും രാത്രി 7:00 മണിക്ക് ആരംഭിക്കും.
ആതിഥേയരായ ഇന്ത്യയെ കൂടാതെ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് തുടങ്ങിയ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. സച്ചിൻ ടെൻഡുൽക്കർ, വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, മുത്തയ്യ മുരളീധരൻ, ജോണ്ടി റോഡ്സ്, ലാൻസ് ക്ലൂസ്നർ, ബ്രയാൻ ലാറ, കാൾ ഹൂപ്പർ, തുടങ്ങിയ ഇതിഹാസ താരങ്ങൾ ടൂർണമെന്റിൽ അണിനിരക്കും.
Discussion about this post