ടെഹ്റാൻ: കാർട്ടൂണുകളിലെ സ്ത്രീ കഥാപാത്രങ്ങളും ഹിജാബ് ധരിച്ചിരിക്കണമെന്ന് വിചിത്ര ഫത്വ. ഇറാൻ ആത്മീയ നേതാവ് ആയത്തുള്ള അലി ഖൊമേനിയാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. കാര്‍ട്ടൂണുകളിലെയും ആനിമേഷന്‍ സിനിമകളിലെയും സ്ത്രീകള്‍ ഹിജാബ് ധരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഫത്വയിൽ പറയുന്നു.
ഹിജാബ് ധരിക്കാത്തതിന്റെ അനന്തരഫലങ്ങള്‍ രൂക്ഷമായതു കാരണം ആനിമേഷനിലും ഹിജാബ് കാട്ടേണ്ടത് ആവശ്യമാണ് എന്നായിരുന്നു ആയത്തുള്ള അലി ഖൊമേനിയുടെ അഭിപ്രായം. ഈ പ്രഖ്യാപനത്തിനെതിരെ കടുത്ത വിമർശനവും പരിഹാസവും ലോകവ്യാപകമായി ഉയരുകയാണ്.
അധികാരത്തിലിരിക്കുന്നവർക്ക് ഏത് തരം സ്ത്രീ വിരുദ്ധതയും ആവാമെന്നതാണ് ഇത് തെളിയിക്കുന്നതെന്ന് വനിതാ ആക്ടിവിസ്റ്റുകൾ അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. തസ്നീം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തൊടെയാണ് ഖൊമേനി പുതിയ വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇങ്ങനെ പോയാൽ ഈച്ചകൾ വരെ ഹിജാബ് ധരിക്കേണ്ടി വരുമെന്ന് ഉത്തരവിനെ പരിഹസിച്ചു കൊണ്ട് മസീഹ് അലിനെജാദ് എന്ന മാധ്യമ പ്രവർത്തകൻ അഭിപ്രായപ്പെട്ടു.












